ന്യൂദല്‍ഹി: ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് യു.പി.എ സര്‍ക്കാരിന്റെ ലജ്ജാകരമായ അധികാര ദുര്‍വിനിയോഗത്തിനു തെളിവാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഭരണമുന്നണിയില്‍ നിന്നും പുറത്തുപോകുന്ന ഘടകകക്ഷികളുടെ വായ് മൂടാന്‍ വേണ്ടി അന്വേഷണ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് റുഡി പറഞ്ഞു.
സി.ബി.ഐയെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന നടപടിയാണിത്. സി.ബി.ഐ എന്നത് കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായി അധപതിച്ചിരിക്കുന്നതായും റുഡി കുറ്റപ്പെടുത്തി. എണ്ണമറ്റ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ പേരിലുണ്ട്. ഇതിനെതിരെ ശബ്ദിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
റെയ്ഡ് യു.പി.എയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന ബി.എസ്.പി, എസ്.പി കക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ബിജെപി നേതാവ് പറഞ്ഞു. യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഡി.എം.കെ പിന്‍വലിച്ചതിന് തൊട്ടടുത്ത ദിവസം നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറുകളുടെ നികുതി അടച്ചില്ലെന്ന കാരണത്തെത്തുടര്ന്നായിരുന്നു സ്റ്റാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: