വാഗ്ദേവത മലയാള ഭാഷയ്ക്കും കവിതയ്ക്കും മലയാളി സമൂഹത്തിനും നല്കിയ സമ്മാനമാണ് സുഗതകുമാരി. കവിതയിലൂടെയും പൊതുജീവിതത്തിലൂടെയും ഭാഷയെയും സമൂഹത്തെയും കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി സുഗതകുമാരി പരിപോഷിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നു. മലയാള ഭാഷയ്ക്കും സമൂഹത്തിനും അവര്‍ നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സരസ്വതീസമ്മാനം ഉള്‍പ്പടെയുള്ള നിരവധി പുരസ്കാരങ്ങള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, ആശാന്‍പ്രൈസ്, വയലാര്‍ പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, 2009 ല്‍ മലയാളത്തിന്റെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. പ്രകൃതി സംരക്ഷണത്തിനുള്ള ഇന്ത്യാസര്‍ക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരം ലഭിച്ചത് സുഗതകുമാരിക്കാണ്. 2006 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഇതെല്ലാം സുഗതടീച്ചറുടെ വിവിധ മേഖലകളിലുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്.
വെറുമൊരു കവിയായി ജീവിക്കാതെ സമൂഹത്തിന്റെ നാവായി മാറാന്‍ അവര്‍ക്കായി. നിരവധിയായ പ്രശ്നങ്ങളില്‍ സുഗതകുമാരിയുടെ ഇടപെടലുകള്‍ മലയാളി തിരിച്ചറിഞ്ഞിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളിലും സ്ത്രീകളെയും ദുര്‍ബലവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനും എതിരായും എല്ലാം സുഗതകുമാരിയുടെ പോരാട്ട വീര്യം നാം അറിഞ്ഞതാണ്.
വനത്തിനായി അവര്‍ പാടുന്നു, കുഞ്ഞുങ്ങളുടെ കണ്ണീരോപ്പാന്‍ അവര്‍ കവിതയെഴുതുന്നു. സ്ത്രീകളുടെ വേദനകള്‍ മാറ്റാന്‍ അവര്‍ തൂലികയേന്തുന്നു,…. സാമൂഹ്യ ബോധമുള്ള, സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്ന കവിയാണ് അവര്‍. സുഗതകുമാരിയെ പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. അവരുടെ ഈ വ്യക്തി വൈശിഷ്ട്യത്തിനെയാണ് വാഗ്ദേവിയുടെ പുരസ്കാരം നല്കി ആദരിച്ചിരിക്കുന്നത്. കവിത മാത്രമായിരുന്നില്ല അതിന് മാനദണ്ഡമായതെന്ന് വ്യക്തം. സാമൂഹ്യ പ്രശ്നങ്ങളിലിടപെട്ട് സഹജീവികളോടു കരുണ കാട്ടുന്ന ആ മനസ്സുകൂടി കണക്കിലെടുത്തു. പരിത്യക്തയായ അനാഥ സ്ത്രീയെ സംരക്ഷിച്ച കവി കുലപതിയുടെ വിശിഷ്ടപാരമ്പര്യം കുറ്റിയറ്റിട്ടില്ലെന്ന് സുഗതകുമാരി നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നെന്ന പരാമര്‍ശം പൂര്‍ണ്ണമായും അര്‍ത്ഥവത്താണ്.
തോല്‍ക്കുമെന്ന് എപ്പോഴും പ്രതിക്ഷിക്കുന്ന യുദ്ധങ്ങളാണ് അവര്‍ ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ തോല്‍ക്കുന്ന യുദ്ധങ്ങളിലെ തോല്‍ക്കാത്ത പോരാളിയായി അവര്‍ മാറി. കുന്തിപ്പുഴയ്ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന വികസന വാദികളുടെ മോഹത്തിനെതിരെ രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തെകുറിച്ചുള്ള ബോധം ജനങ്ങളില്‍ സൃഷ്ടിച്ചു. പരിസ്ഥിതി പ്രശ്നങ്ങളില്‍ സാംസ്കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. അവസാനവും. അത്തരത്തില്‍ എത്രയോ പോരാട്ടങ്ങളില്‍ അവര്‍ മുന്നില്‍ നിന്നു നയിക്കുന്ന പോരാളിയായി. ഇപ്പോള്‍ ആറന്മുളയിലെ പൈതൃകവും പരിസ്ഥിതിയും നശിപ്പിച്ച് വിമാനത്താവളം സ്വപ്നം കാണുന്നവര്‍ക്കു മുന്നിലേക്ക് പോരാട്ടവുമായി സുഗതകുമാരിയെത്തുന്നു. അതും വിജയിക്കുമെന്ന ഉറപ്പ് ടീച്ചര്‍ക്കും അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കുമുണ്ട്.
സെയിലന്റ്വാലി വനമേഖല സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തെപോലൊന്ന് കേരളത്തില്‍ നടന്നിട്ടേയില്ല. തോല്‍ക്കുന്ന യുദ്ധമാണെന്നറിഞ്ഞു കൊണ്ടാണ് സുഗതയടക്കമുള്ളവര്‍ സെയിലന്റ്വാലിയെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തു വന്നത്. ആ സമരത്തിന് കേരളത്തിലെ ഭൂരിപക്ഷം എഴുത്തുകാരുടെയും പിന്തുണ നേടാന്‍ അവര്‍ക്കായി. കാടിനു വേണ്ടി പാടിയും ആടിയും പ്രസംഗിച്ചും അവര്‍ കാടിനെ രക്ഷിച്ചു. ഇന്നിപ്പോള്‍ സെയിലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍. അന്നു തോല്‍ക്കുമെന്നു പ്രതീക്ഷിച്ചു നടത്തിയ പോരാട്ടത്തില്‍ ജനങ്ങളുടെ പിന്തുണയോടെ അവര്‍ക്കു ജയിക്കാനായി. ഇന്നിപ്പോള്‍ ജയിക്കാമെന്നുറച്ചുറപ്പിച്ച പോരാട്ടങ്ങള്‍ക്കാണ് സുഗതകുമാരി നല്ല മനുഷ്യരെ ക്ഷണിക്കുന്നത്. അത്രത്തോളം ആത്മവിശ്വാസം അവര്‍ക്കുണ്ട്.
സ്ത്രീകള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമായി എന്നും സുഗതടീച്ചര്‍ മുന്നില്‍ നിന്നു പോരാടുന്നു. അത്തരക്കാരുടെ വിഷമങ്ങള്‍ സ്വയം ഏറ്റെടുക്കുന്നു. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ വനരോദനം നമ്മെ കേള്‍പ്പിക്കുക മാത്രമല്ല, അവള്‍ക്കൊരു ?അഭയസങ്കേതമൊരുക്കുകകൂടി ചെയതു. മുകളില്‍ സൂചിപ്പിച്ചതുപോലെ കവികുലപതിയുടെ വിശിഷ്ട പാരമ്പര്യം കുറ്റിയറ്റിട്ടില്ലെന്ന് ഓരോ നിമിഷവും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.
കവി പാരമ്പര്യത്തിലെ വാല്മീകിയുടെ പിന്തുടര്ച്ചക്കാരിയാണ് സുഗതകുമാരി. രത്നാകരനെന്ന കാട്ടാളന് വാല്മീകിയെന്ന കവിയാകുന്നത് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വധിച്ച വനവേടനോടുള്ള ക്രോധ ദുഖങ്ങളില്‍ നിന്നാണ്. സുഗതകുമാരിയുടെ കവിതകളും അന്യന്റെ ദുഃഖങ്ങളില്‍ നിന്നാണ് ഉറവയെടുക്കുന്നത്. ദുഃഖങ്ങള്‍ സമ്മാനിച്ചവരോടുള്ള വേദനയും പ്രതിഷേധവും കവിതയ്ക്കു കാരണങ്ങളാകുന്നു. സ്ത്രീയോടുള്ള അതിക്രമങ്ങള്‍ക്കെതിരേയും പ്രകൃതിയോടുള്ള ഭീഷിണികള്ക്കെതിരേയും കവിതയുണ്ടാകുന്നു. നഷ്ടപ്പെടുന്ന മാനവികതയില്‍ അനുതാപം കൊള്ളാനും അതു സമൂഹത്തെ ഓര്‍മ്മിപ്പിക്കാനും അവര്‍ കവിത കുറിക്കുന്നു. എന്തെല്ലാം പറഞ്ഞിട്ടും കാര്യമില്ലാത്ത സമൂഹത്തെ നോക്കി ‘ഇനി ഈ മനസ്സില്‍ കവിതയില്ല’ എന്നും അവര്‍ക്കു പാടേണ്ടി വന്നു. കവിതയെഴുതുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ സുഗതകുമാരി പെട്ടെന്നു മറുപടി നല്‍കും. കവിത എഴുതി പോകുന്നതാണെന്ന്. പലതിനോടും പ്രതികരിക്കണമെന്നു തോന്നുമ്പോള്‍, സ്നേഹം തോന്നുമ്പോള്‍, സങ്കടം തോന്നുമ്പോള്‍….അപ്പോഴെല്ലാം കവിത വരും.
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളാണ് സുഗതകുമാരി. 1934 ജനുവരി 22നു ജനിച്ചു. മാതാവ് പ്രൊഫ.കാര്‍ത്ത്യായനിയമ്മ. തിരുവനന്തപുരത്തു വിദ്യാഭ്യാസം. തത്വ ശാസ്ത്രത്തില്‍ എം.എ ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, വനിതാ കമ്മിഷന് അധ്യക്ഷ, കുട്ടികള്‍ക്കുള്ള തളിര് മാസികയുടെ പത്രാധിപ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി.
ടീച്ചറുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു തിരുവനന്തപുരത്തെ അഭയ. 1985ലാണ് അഭയ ജനിച്ചത്. കേരളത്തിലെ മനോരോഗാശുപത്രികളില്‍ കണ്ട കാഴ്ചകള്‍ സുഗതയെ സ്പര്‍ശിച്ചു. ജയിലുകളെപ്പോലെയായിരുന്നു മനോരോഗാശുപത്രികള്‍ പ്രവര്‍ത്തിച്ചിരുന്നത്. നരക ദര്‍ശനമായിരുന്നു അതെന്ന് അവര്‍ പറയുന്നു. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നുറച്ചൂ. അങ്ങനെയാണ് അഭയ എന്ന സ്ഥാപനം ഉണ്ടാകുന്നത്. മനോരോഗികള്‍ അനുഭവിക്കുന്ന നരക യാതനകള്‍ ലോകം അറിഞ്ഞത് സുഗതകുമാരിയിലൂടെയാണ്. ആ യുദ്ധത്തിനും വിജയമുണ്ടായി. ഉന്നത ഇടപെടലുകളുണ്ടായി. ഇന്ന് സംസ്ഥാനത്തെ മനോരോഗാശുപത്രികള്‍ ജയിലുകളല്ല. ആതുരാലയങ്ങളാണ്. അഭയ ഇന്ന് ആരാലും ആദരിക്കപ്പെടുന്ന വലിയ സ്ഥാപനമാണ്. ആശ്രയമില്ലാത്തവര്‍ അനുദിനം പെരുകുന്ന നാട്ടില്‍ അഭയ പരാജയമാകില്ലെന്ന് കവിക്കറിയാമായിരുന്നു.
സുഗതകുമാരിയുടെ കവിതയില്‍ പ്രതിഷേധം മാത്രമല്ല ഉള്ളത്. പ്രണയവും ഭക്തിയും കാല്പനികതയുമെല്ലാമുണ്ട്. അവര്‍ പക്ഷേ, കവിതയെഴുതുന്നത് ആത്യന്തികമായി സമൂഹത്തിനുവേണ്ടിയാണ്. അവരുടെ പ്രശസ്തമായ കൃഷ്ണകവിതയില് നിറയുന്നത് പ്രണയവും സങ്കടവുമൊക്കെയാണെങ്കിലും ഒളിച്ചുവെക്കാത്ത സാമൂഹ്യ ബോധവും രാഷ്ട്രീയവും അതിലുമുണ്ട്.
സരസ്വതീസമ്മാനമാണ് ഇപ്പോള്‍ സുഗതടീച്ചര്ക്ക് ലഭിച്ചിരിക്കുന്നത്. വാഗീശ്വരി അറിഞ്ഞുനല്കിയ സമ്മാനം. ഇനിയുമെത്രയോ പുരസ്കാരങ്ങള്‍ അവരെകാത്തിരിക്കുന്നു. സുഗതകുമാരി എഴുതിക്കൊണ്ടേയിരിക്കുകയാണ്….പ്രായം 79ലേക്കെത്തുമ്പോഴും അവരുടെ മനസ്സിലെ പോരാട്ട വീര്യം ഇല്ലാതാകുന്നില്ല. സദാസമരസന്നദ്ധയാണ് അവര്‍. അനീതിക്കും അക്രമത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെയുള്ള സമരത്തിന് കരുത്തു പകരുന്നതാണ് ഏതു പുരസ്കാരവും.
“ഒരു താരകയെ കാണുമ്പോളതു രാവുമറക്കും,
പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും,
ഒരു പാല്പുഞ്ചിരി കാണെ മൃതിയെ മറന്നേ പോകും
പാവം മാനവഹൃദയം.”
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: