ന്യൂദല്‍ഹി: ഭരണസഖ്യമായ യുപിഎയില്‍ നിന്നും പിന്മാറിയ ഡിഎംകെയോട് കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നു. കരുണാനിധിയുടെ മകന് സ്റ്റാലിന്റെ വീട്ടില്‍ ഇന്നലെ സിബിഐ നടത്തിയ റെയ്ഡ് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്നും പ്രത്യേക വ്യക്തിയെ ലക്ഷ്യംവച്ചല്ലെന്നും സിബിഐ അവകാശപ്പെട്ടു. ഒരുകൂട്ടം രാഷ്ട്രീയനേതാക്കളുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ സിബിഐ സംഘത്തെ സ്റ്റാലിന്റെ വീട്ടില്‍ നിന്നും തള്ളിയിറക്കിയെന്നും അവര്‍ക്ക് വീടിനകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സൂചന.
ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ പരിശോധനയ്ക്കെത്തിയതെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ്, വഞ്ചന, അധികാരപദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങി വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് വിദേശത്തുനിന്നും 33 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഇറക്കുമതി ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഇതിലൂടെ സര്‍ക്കാര്‍ഖജനാവിന് 48 കോടിരൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിബിഐ വെളിപ്പെടുത്തുന്നത്.
സ്റ്റാലിന്റെ മകന് ഉദയനിധി ഇറക്കുമതി ചെയ്ത ഹമ്മര്‍ കാറുമായി ബന്ധപ്പെട്ടാണ് സിബിഐ കര്‍ക്കശമായ പരിശോധന നടത്തിയത്. അതിരാവിലെ ആറിനാണ് റെയ്ഡ് ആരംഭിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്രം ഭരിക്കുന്ന യുപിഎ മുന്നണിക്കുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സിബിഐ റെയ്ഡ് നടത്തിയത്. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെ ലങ്കന്‍ സേന നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ടാണ് ഡിഎംകെ പിന്തുണ പിന്‍വലിച്ചത്. പ്രമേയത്തില്‍ തമിഴര്‍ക്ക് അനുകൂലമായ ഭേദഗതികള്‍ വരുത്താതെ ഇന്ത്യ പിന്തുണയ്ക്കരുതെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം.
റെയ്ഡ് സംബന്ധിച്ച കേസ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ന്യൂദല്‍ഹിയിലാണ്. വിദേശ നിര്‍മിത കാറുകള്‍ ഇറക്കുമതി ചെയ്യുന്നതും അതിന്റെ കസ്റ്റംസ് തീരുവ അടയ്ക്കുന്നതും സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റാലിന്റെ സുഹൃത്ത് രാജാ ശങ്കറിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതികരിച്ച സ്റ്റാലിന് ഇതുസംബന്ധിച്ച എല്ലാ നിയമപ്രശ്നങ്ങളെയും നേരിടുമെന്നും പറഞ്ഞു. സിബിഐ ചോദ്യം ചെയ്യുന്ന കരുണാനിധി കുടുംബത്തിലെ മൂന്നാമനാണ് സ്റ്റാലിന്. 2011ല്‍ സ്റ്റാലിന്റെ അമ്മ ദയാലു അമ്മാളിനെയും സഹോദരി കനിമൊഴിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. സ്വാന് ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വയുടെ ഡിബി റിയാലിറ്റിയില്‍ നിന്നും കലൈഞ്ജര്‍ ടിവി ചാനലിലേക്ക് 200 കോടിരൂപ കോഴവാങ്ങിയെന്ന കേസിലായിരുന്നു ഇത്. കരുണാനിധി കുടുംബത്തിലെ പല അംഗങ്ങളും ഇതിന്റെ മുഖ്യപങ്ക് ലഭിച്ചെന്നായിരുന്നു ആരോപണം. പിന്നീട് ടു ജി അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലായ മുന്‍ ടെലികോം മന്ത്രി എ.രാജയോടൊപ്പം കനിമൊഴിയും കൂട്ടുപ്രതിയായി ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സ്റ്റാലിന് പ്രതികരിച്ചപ്പോള്‍ അങ്ങനെ ആണെന്നും അല്ലെന്നും വരാമെന്നാണ് കരുണാനിധി വിശദീകരിച്ചത്. ഇപ്പോള്‍ ഡിഎംകെയെ രാഷ്ട്രീയ എതിരാളികള്‍ ചുറ്റിവരിഞ്ഞിരിക്കുകയാണെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. സിബിഐ അവരുടെ പദവി ദുരുപയോഗപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവ് ടി.ആര്.ബാലു കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് കളിക്കുകയാണെന്നും ബാലു മുന്നറിയിപ്പു നല്കി. പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് ബജറ്റിനെ പിന്തുണച്ച് വോട്ട് ചെയ്യില്ലെന്ന് ഡിഎംകെ എംപി ഇളങ്കോവന് വ്യക്തമാക്കി.
അതേസമയം റെയ്ഡിനെതിരെ ധനമന്ത്രി പി.ചിദംബരം രൂക്ഷമായി പ്രതികരിച്ചു. താന്‍ സാധാരണ മറ്റ് വകുപ്പുകളുടെ കാര്യത്തില്‍ തലയിടാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സിബിഐ നടപടിയോട് പൂര്‍ണമായും വിയോജിക്കുന്നു. ഇത് തെറ്റിദ്ധാരണാജനകമാണെന്നും ചിദംബരം പറഞ്ഞു.
അതേസമയം അന്വേഷണ ഏജന്‍സിയുടെ നടപടി പ്രധാനപ്രതിപക്ഷമായ ബിജെപിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. യുപിഎ മുന്നണിയിലെ മറ്റ് സുഹൃദ്കക്ഷികള്ക്കും ചെന്നൈയിലുണ്ടായ സംഭവങ്ങള്‍ മുന്നറിയിപ്പാണെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുകയാണ്. അവര്‍ സിബിഐയെ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനാക്കി മാറ്റിയിരിക്കുകയാണ്. ഘടകകക്ഷികള്‍ മുന്നണി വിടുമ്പോള്‍ അവര്‍ക്കെതിരെ അധികാരമുപയോഗിക്കുകയാണ്. ഇത് സമാജ്വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്കും കൂടിയുള്ള മുന്നറിയിപ്പാണ്. അവര്‍ക്കും കോണ്‍ഗ്രസില്‍ നിന്നും ഇതേ അനുഭവമായിരിക്കും ഉണ്ടാവുക, നായിഡു കൂട്ടിച്ചേര്‍ത്തു.
റവന്യൂ വിഭാഗം ഇന്റലിജന്‍സ് ഓഫീസര്‍ മുരുകാനന്ദനും മറ്റു രണ്ടുപേര്‍ക്കുമെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: