തൃശൂര്‍ : 400 കോടി രൂപമുടക്കി 700 തടയണകള്‍-അതാണു സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. രൂക്ഷമാകുന്ന ജലക്ഷാമം നേരിടാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ച് തടയണ പദ്ധതിയുടെ തമ്പുരാനായ ടി.എന്‍.എന്‍ ഭട്ടതിരിപ്പാട് പറയുന്നു, “വൈകിയുദിച്ച വിവേകമാണിത്. പക്ഷേ, ഇതു നടപ്പാകുമോ?” സംസ്ഥാന ജല അതോറിറ്റിയില്‍ നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം എരുമപ്പെട്ടിയിലെ വീട്ടില്‍ ‘ജന്മഭൂമി’യോടു പറഞ്ഞു,” ഈ പദ്ധതി നടന്നാല്‍ നദികള്‍ രക്ഷപ്പെടും, പ്രത്യേകിച്ച് നിള. പക്ഷേ മണല്‍ ലോബികള്‍ അതിനു സമ്മതിക്കുമോ?”
നിളയുടെ നിലവിളി കേട്ടാണ് ഈ ജലദിനവും കടന്നുപോകുന്നത്. ഭാരതപ്പുഴയില്‍ ശേഷിക്കുന്ന ജീവജലം രക്ഷിക്കണമെന്ന മുറവിളിയെങ്ങുമുണ്ട്. ഇതിനു പദ്ധതികളും വമ്പന്‍ പ്രോജക്ടുകളും പലരും ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെലവ് കുറഞ്ഞ പദ്ധതികള്‍ ആവിഷ്കരിച്ചയാളാണ് ഭട്ടതിരിപ്പാട്. ആ പദ്ധതികള്‍ നടപ്പാകാത്തതിന്റെ ദു:ഖമുണ്ടെങ്കിലും താന്‍ രൂപം കൊടുത്ത പദ്ധതികള്‍ ഇനി നടപ്പാക്കിയാലും നിളയെ രക്ഷിക്കാമെന്ന വിശ്വാസത്തിലാണദ്ദേഹം.
95-96 കാലഘട്ടത്തില്‍ രാജീവ്ഗാന്ധി ടെക്നോളജി മിഷന് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഭാരതപ്പുഴയുടെ രക്ഷക്ക് 14 തടയണകളുടെ നിര്‍മ്മാണ പദ്ധതി സമര്‍പ്പിച്ചത്. എന്നാല്‍ പ്രാവര്‍ത്തികമായത് രണ്ടെണ്ണം മാത്രം-ലക്കിടിയിലും പെരിങ്ങോട്ടുകുറിശ്ശി കടവിലും. പെരിങ്ങോട്ടുകുറിശ്ശി 45 ദിവസത്തില്‍ പൂര്‍ത്തിയായപ്പോള്‍ ലക്കിടിയില്‍ രണ്ട് വേനല്‍ കാലം വേണ്ടിവന്നു. ചെലവായത് ഏതാനും ലക്ഷങ്ങള്‍ മാത്രം. അന്നു തന്നെ പറളി മുതല്‍ ചമ്രവട്ടം വരെ 14 തടയണകള്‍കൂടി നിര്‍മ്മിച്ചാല്‍ ഭാരതപ്പുഴ അതിന്റെ പ്രൗഢിയോടെ നിലനില്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പദ്ധതികളെ അധികൃതര്‍ പുറംകാലുകൊണ്ടു തൊഴിച്ചെറിഞ്ഞു- ഭട്ടതിരിപ്പാട് പറഞ്ഞു.
ഇതിനു പിന്നില്‍ മണല്‍ ലോബികള്‍ തന്നെയായിരുന്നു മുമ്പര്. ജലസേചന വകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ലക്ഷങ്ങള്‍ മാത്രം ചെലവിടുന്ന പദ്ധതി അവര്‍ക്കുവേണ്ട. കോടികള്‍ മറിയുന്ന പദ്ധതികളിലാണവര്ക്ക് താല്പര്യം. അതിലൂടെയേ അവര്‍ക്ക് വല്ലതും ഉണ്ടാക്കാന്‍ കഴിയൂ. ഭാരതപ്പുഴയില്‍ തടയണയുണ്ടായാല് മണലെടുപ്പുകാരെസംബന്ധിച്ച് അതൊരു തിരിച്ചടിയാകും. ഉദ്യോഗസ്ഥര്‍ക്ക് എന്നെ കാണുന്നതുപോലും ദേഷ്യമായിരുന്നു. എന്നെയും പദ്ധതികളെയും അവര്‍ അവഗണിച്ചു, അപമാനിച്ചു. അവര്‍ക്ക് തടയണയുടെ ശാസ്ത്രത്തെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടായിരുന്നു. ഇതിനെയൊന്നും ഗൗരവത്തോടെ കാണാന്‍ അധികൃതര്‍ തയ്യാറായില്ല. മരണത്തോട് മല്ലടിച്ച് കിടക്കുന്ന നിളയെ രക്ഷിക്കാന്‍ തടയണക്ക് മാത്രമാണ് സാധിക്കുകയുള്ളൂവെന്ന് ഇപ്പോഴും തനിക്കുറപ്പുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ കോടികള്‍ ചെലവാക്കേണ്ട നിലയിലാണ്. നിസ്സാര ചെലവു വേണ്ടിവരുന്ന പദ്ധതികളാണ് അട്ടിമറികളിലൂടെ കോടികളിലേക്ക് എത്തുന്നത്, ഭട്ടതിരിപ്പാട് വിശദീകരിക്കുന്നു.
സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വൈകി ഉദിച്ച ബോധം എന്നുമാത്രമേ കാണാന്‍ കഴിയൂ. ഏഴായിരം തടയണകള്‍ ജലസംഭരണത്തിനായി നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന ബജറ്റ് പ്രഖ്യാപനം ആശ്വാസം നല്‍കുന്നുണ്ട്. പക്ഷെ ഇത് നടപ്പിലാക്കാതിരിക്കാനായിരിക്കും പലരും ശ്രമിക്കുക. കുടിവെള്ളവും ജലസേചനവും തടയണ നിര്‍മ്മിച്ചാല്‍ പ്രാവര്ത്തികമാകുമെന്നിരിക്കെ മണല്‍ ലോബിക്കാരെ സംരക്ഷിക്കാന്‍ ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഇത് നടന്നാല്‍ ഭാഗ്യമെന്നേ കരുതാനാവൂ. നടന്നാല്‍ നിള വീണ്ടും അതിന്റെ പ്രൗഢിയോടെ ഒഴുകിയേക്കും, ഇതു പറയുമ്പോള്‍ പ്രായം ചെന്ന ആ കണ്ണുകളില്‍ പ്രതീക്ഷത്തിളക്കം കാണാമായിരുന്നു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: