ന്യൂദല്‍ഹി: മുംബൈയില്‍ 1993ലുണ്ടായ ബോംബ്സ്ഫോടന പരമ്പരക്കേസിലെ പ്രധാന പ്രതിയും മുഖ്യ സൂത്രധാരനുമായ യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. സ്ഫോടനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതായും സ്ഫോടനം നടത്തിയവര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചതായും പാക് ഭീകരന് ദാവൂദ് ഇബ്രാഹിമാണ് കൃത്യത്തില്‍ ഗൂഢാലോചന നടത്തിയതെന്നും കോടതി വ്യക്തമാക്കി.
ഭീകരവാദ സ്വഭാവമുളള കേസിന്റെ വിചാരണ നടന്ന പ്രത്യേക കോടതിയായ ടാഡാ കോടതി സമര്‍പ്പിച്ച തെളിവുകള്‍ സ്വീകരിച്ചാണ് സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ ശക്തമായ ആസൂത്രണമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. സ്ഫോടനത്തിന്റെ സൂത്രധാരന്‍ യാക്കൂബ് മേമന് ഒഴികെയുള്ള 11 പ്രതികള്‍ക്കും വിചാരണ കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. 1994 ല്‍ പോലീസിന് കീഴടങ്ങിയത് മുതല്‍ യാക്കൂബ് മേമന് ജയിലിലാണ്. കേസിലെ പ്രതികള്‍ നാലാഴ്ചക്കുള്ളില്‍ കീഴടങ്ങണം.
ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് ബി.എസ്. ചൗഹാന് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്.
സ്ഫോടനം നടക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് മനപ്പൂര്‍വ്വം ജോലിയില്‍ നിന്ന് അവധിയെടുത്ത് സ്ഫോടനത്തെ സഹായിച്ച മുംബൈ പോലീസും കസ്റ്റംസും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്റെ കൈകടത്തല്‍ വ്യക്തമായ കേസിന്റെ വിധി വന്നിരിക്കുന്നത്.
കേസില്‍ 100 പേരെയാണ് വിചാരണ കോടതിയായ മുംബൈയിലെ ടാഡ കോടതി 2006ല്‍ ശിക്ഷിച്ചത്. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും കഠിനതടവും 68 പേര്‍ക്ക് വിവിധ കാലയളവിലേക്ക് ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. ഇവരില്‍ മൂന്നുപേര്‍ ഇതിനകം മരിച്ചു. 17 പേരുടെ ജീവപര്യന്തം തടവ് സുപ്രീംകോടതി ശരിവെച്ചു. രണ്ടുപേരുടെ ജീവപര്യന്തം ഇളവുചെയ്തു. ഇവരില്‍ ഒരാള്‍ എച്ച.്ഐവി ബാധിതനായതിനാലാണ് ഇളവ് ലഭിച്ചത്.
ശിക്ഷ റദ്ദാക്കാനുള്ള പ്രതികളുടെ അപ്പീലും ശിക്ഷ കൂട്ടാനുള്ള സിബിഐയുടെ അപ്പീലുകളുമാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. ഇന്ത്യയില്‍ ആദ്യമായി ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള സ്ഫോടനമാണ് 1993 മാര്‍ച്ച് 12ന് മുംബൈയിലുണ്ടായത്. കടല്‍ മാര്‍ഗ്ഗം കള്ളക്കടത്ത് വഴിയാണ് ഇവ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയുടെ വ്യാവസായിക തസ്ഥാനമായ മുംബൈയിലേക്ക് സ്ഫോടനത്തിനായി കൊണ്ടു വന്നത്. സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട ഭീകരാക്രമണവും ഇതു തന്നെയായിരുന്നു. മുംബൈയുടെ പല ഭാഗങ്ങളിലായി 12 ഇടങ്ങളിലായാണ് സ്ഫോടനങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: