തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന വിശ്വമലയാളോത്സവത്തിന് ഒരു കോടി അമ്പത് ലക്ഷം രൂപ ചെലവഴിച്ചെന്ന് സാംസ്കാരിക മന്ത്രി കെ.സി ജോസഫ് നിയമസഭയെ അറിയിച്ചു. 25 ലക്ഷത്തിലധികം രൂപ പ്രചരണത്തിന് വേണ്ടിവന്നുവെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ആദ്യഘട്ടത്തില്‍ വകയിരുത്തിയ തുകയുടെ 45.74 ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്നും കെ.സി.ജോസഫ് നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതിക്കായി വകയിരുത്തിയ 14,010കോടിയില്‍ കഴിഞ്ഞ ജനുവരി 31വരെ 6,408.23കോടിരൂപയാണ് ചെലവഴിച്ചത്. ഈ സാമ്പത്തികവര്‍ഷം 17,000കോടി രൂപയുടെ വാര്‍ഷികപദ്ധതിക്കാണ് ആസൂത്രണബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് ആക്കം കൂട്ടുന്ന നിര്‍ദേശങ്ങളൊന്നും ബോര്‍ഡ് മുന്നോട്ടുവച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
2012-13 സാമ്പത്തികവര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ നിന്ന് 46 ശതമാനം ചെലവഴിച്ചു. കഴിഞ്ഞവര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി ലഭിച്ച 2176.60 കോടി രൂപയില്‍ നിന്നു കഴിഞ്ഞ ഫെബ്രുവരി 28വരെ 1006.34കോടിരൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ ജനുവരി 31വരെയുള്ള അക്കൗണ്ടന്റെ ജനറലിന്റെ പ്രാഥമിക കണക്കുപ്രകാരം 792.51കോടിരൂപ കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രത്തില്‍നിന്നും ലഭിച്ച 1265.12കോടിയില്‍ 1019.08കോടിയും ഇന്ദിരാആവാസ് യോജന പദ്ധതിയില്‍ 108.65കോടിയില്‍ 114.02കോടിയും പ്രധാനമന്ത്രിയുടെ ഗ്രാമീണറോഡ് പദ്ധതിയ്ക്കായി ലഭിച്ച 175.68കോടിയില്‍ 45.82കോടിയുമാണ് ചെലവഴിച്ചതെന്നും മന്ത്രി അറിയിച്ചു.
22 ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിമൂന്ന് മലയാളികളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം പ്രവാസികളില്‍ നിന്ന് അമ്പതിനായിരം കോടിയിലധികം രൂപ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: