കോട്ടയം: ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്താന്‍ കൂട്ടുനിന്ന അടൂര്‍ ആര് ഡി ഒ അടക്കമുള്ള റവന്യൂഉദ്യോഗസ്ഥര്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ്. സോമന് ഉത്തരവിട്ടു. ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് നല്കിയ പരാതയിന്മേലാണ് കോടതി ഉത്തരവ്.
2008 മുതല്‍ 2012 വരെയുള്ള കാലയളവിലെ ആറന്മുള മുല്ലപ്പുഴശ്ശേരി കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍മാര്‍ 2008 മുതലുള്ള കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്മാന്, 2008 ആഗസ്റ്റ് 15 മുതല്‍ 2012 ഏപ്രില്‍ മൂന്ന് വരെയുള്ള കോഴഞ്ചേരി താലൂക്ക്സര്വ്വേയര്മാര് ഈ കാലഘട്ടത്തിലെ കോഴഞ്ചേരി തഹസീല്‍ദാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍, അടൂര്‍ ആര്‍ഡിഒ, പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് ചെയര്മാന് കെ.കെ ജോസ്, കെ.ജി.എസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ടി. നന്ദകുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മൗണ്ട് സിയോണ്‍ എയര്‍പോര്‍ട്ട് സര്‍വ്വീസിലെ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന, അന്യായമായി ഭൂമി തട്ടിയെടുക്കലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാരും വ്യക്തികളും വരെ ഈ കേസില്‍ പ്രതികളാകും.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയത് സംബന്ധിച്ച് കേസ് എടുക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിശിതമായി വിമര്‍ശിച്ചു. രണ്ടാഴ്ചക്കകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. 2012 നവംബര്‍ 20 ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ കുമ്മനം നല്കിയ പരാതിയിന്മേല് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ജഗദീഷിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞു. പരാതിക്കാരന്റെ മൊഴിപോലും എടുക്കാതിരുന്നത് ആക്ഷേപാര്‍ഹമാണെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടും ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. 2011 ലെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുനരാവിഷ്കരിക്കുക മാത്രമാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് വാദിഭാഗത്തിനായി ഹാജരായ അഡ്വ. അനില്‍ ഐക്കര ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിന്റെ മറവില്‍ തണ്ണീര്‍തടങ്ങളും നെല്‍പ്പാടങ്ങളും മണ്ണിട്ടുനികത്തിയവര്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തണമെന്ന കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ് വിമാനത്താവള നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: