മരട് (കൊച്ചി): ഫ്ലാറ്റുകളും വില്ലകളും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് നൂറ് കോടിയോളം രൂപ തട്ടിയെടുത്തതായി പറയപ്പെടുന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മാക്കാംകുന്ന് സ്വദേശി ജിറ്റോ ജോസഫ്, ഇയാളുടെ അച്ഛന് കെ.എ. ജോസഫ് എന്നിവരെയാണ് മരട് പോലീസ് വൈറ്റിലയില്‍നിന്നും അറസ്റ്റുചെയ്തത്. അലയന്‍സ് ഹാബിറ്റാറ്റ് ആന്റ് റിയല്‍ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ജിറ്റോ ജോസഫ്.
ഓര്‍ത്തഡോക്സ് സഭാംഗമായിരുന്ന കെ.എ. ജോസഫും മകനും മൂന്ന് കോടി 67 ലക്ഷം രൂപ സഭയെ കബളിപ്പിച്ച് കൈക്കലാക്കി എന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണവും ഒടുവില്‍ ഇരുവരുടെയും അറസ്റ്റിലേക്കും എത്തിയത്. കൊച്ചി കേന്ദ്രീകരിച്ച് അഞ്ചോളം വന്‍കിട ഫ്ലാറ്റുസമുച്ചയങ്ങളുടെ പേരിലാണ് തട്ടിപ്പിന്റെ തുടക്കം. കാക്കനാട്ടെ അലയന്‍സ് റ്റെട്രോസ്, അലയന്‍സ് സ്മാര്‍ട്ട് ടവര്‍, കളമശ്ശേരിയിലെ അലയന്‍സ് വേള്‍ഡ്, അലയന്‍സ് കരിക്കാശ്ശേരി (വൈപ്പിന്‍), ഗ്രീന്മൗണ്ട് (പള്ളിക്കല്‍) എന്നീ അഞ്ച് ഫ്ലാറ്റുകളുടെ പേരിലാണ് ജിറ്റോ ജോസഫ് തട്ടിപ്പ് തുടങ്ങിയത്. കാലാവധി കഴിഞ്ഞിട്ടും ഇവയിലൊന്നിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഫ്ലാറ്റുകള്‍ ബുക്കുചെയ്തവരില്നിന്നും മുഴുവന്‍ പണവും കൈപ്പറ്റിയിരുന്നു. ഫ്ലാറ്റ്നിര്മ്മിക്കാനായി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമകളും കബളിപ്പിക്കലിന് ഇരയായവരില്പ്പെടുന്നു.
ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളേയും കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെയും ജിറ്റോയും പിതാവും ചേര്‍ന്ന് കബളിപ്പിച്ചു. സഭക്ക് പള്ളി, സ്കൂള്‍, അനാഥമന്ദിരം, പാര്‍പ്പിട പദ്ധതി എന്നിവ നിര്‍മ്മിച്ചുനല്‍കാമെന്ന പേരില്‍ 3.67 കോടി രൂപ കൈക്കലാക്കി. ഇതിനിടെ കോടികള്‍ മുടക്കി സ്വന്തം ഭാര്യയുടെ പേരില്‍ മറ്റൊരു റിയല്‍ എസ്റ്റേറ്റ് കമ്പനി ആഭംഭിച്ചതായും 80 ഏക്കര്‍ സ്ഥലത്ത് പുതിയ പ്രോജക്ട് തുടങ്ങുമെന്ന് പരസ്യംചെയ്ത് തട്ടിപ്പിന് തുടക്കംകുറിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഭാഗികമായി ആരംഭിച്ച പല പദ്ധതികള്‍ക്കും നിര്‍മ്മാണസാമഗ്രികള്‍ നല്കിയ കമ്പനികളെയും പണം നല്‍കാതെ ഇവര്‍ കബളിപ്പിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ പേരില്‍ കബളിപ്പിച്ച കോടികള്‍ ജിറ്റോ ജോസഫ് തന്റെ സഹോദരിയുടെ ഖത്തറിലെ ബിസിനസിലേക്ക് മാറ്റിയെന്നാണ് സൂചന. ദല്‍ഹി, പനങ്ങാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, തിരുവല്ല, പാലാരിവട്ടം, താമരശ്ശേരി തുടങ്ങി നിരവധി പോലീസ്സ്റ്റേഷനുകളില്‍ വാറണ്ടുള്ള പ്രതിയാണ് ജിറ്റോയെന്ന് പോലീസ് പറഞ്ഞു.
മരട് എസ്ഐ എബി വിപിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈറ്റിലയില്‍നിന്നും പ്രതികളെ അറസ്റ്റുചെയ്തത്. കേസുകളുടെ വ്യാപ്തി പരിഗണിച്ച് തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെതന്നെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുകയാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: