കായംകുളം: കായംകുളത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. കൊല്ലം സ്വദേശികളായ സുനില്‍, ഭദ്രന്, ഷീല എന്നിവരാണ് മരിച്ചവര്‍. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവഗുരുതരമാണ്.
രാവിലെ ഏഴുമണിയോടെ രാമപുരം ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറി ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കാറില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വെച്ചു തന്നെ രണ്ടു പേര് മരിച്ചു. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
എറണാകുളത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു ടാങ്കര്‍ ലോറി. എറണാകുളത്ത് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു കാറിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: