ന്യൂദല്‍ഹി: കടല്‍ക്കൊല കേസ് വിചാരണ നടത്താന്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ജഡ്ജി ആരാകണം എന്നതടക്കം വിചാരണ കോടതിയുടെ ഘടന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരാണു നല്‍കേണ്ടത്.
എത്രകാലത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്ന കാര്യവും തീരുമാനിക്കേണ്ടതുണ്ട്. കടല്‍ക്കൊല കേസ് പരിഗണിച്ച ഘട്ടത്തില്‍ പ്രത്യേക വിചാരണ കോടതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ അതിനു തയാറായിരുന്നില്ല.
ഏറെ സമ്മര്‍ദങ്ങള്‍ക്കു ശേഷം പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് വിചാരണ കോടതി സ്ഥാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരികെയെത്താന്‍ നാവികര്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും മടങ്ങിയെത്തിയത്. ദല്‍ഹിയിലെ ഇറ്റലി സ്ഥാനപതി കാര്യാലയത്തിലാണ് നാവികര്‍ താമസിക്കുന്നത്.
വിചാരണാനടപടികള്‍ വേഗത്തിലാക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: