കോട്ടയം: ആറന്മുള നെല്‍വയലും നീര്‍ത്തടവും നികത്തിയ കേസില്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താതെ പ്രതികളെ മനഃപൂര്‍വ്വം രക്ഷപെടുത്താന്ശ്രമിച്ച വിജിലന്‍സ് ഡിവൈഎസ്പിയെ സര്‍വ്വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്യണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരന്റെയോ സാക്ഷിപ്പട്ടികയിലുള്ളവരുടെയോ വിശദീകരണം കേള്‍ക്കാന്‍പോലും അന്വേഷണ ഉദ്യോഗസ്ഥന് തയ്യാറായില്ല. പ്രഥമദൃഷ്ട്യാ യാതൊരു കേസുമില്ലെന്ന നിഗമനത്തിലെത്തിയ അദ്ദേഹം വിജിലന്‍സ് വകുപ്പിന് അപമാനമാണ്. ആശ്വാസംതേടി നീതിന്യായ പീഠത്തെ സമീപിക്കുന്നവരുടെ പരാതി അന്വേഷിക്കലല്ല, മറിച്ച് പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ രക്ഷിക്കുകയാണ് തന്റെജോലിയെന്ന് കരുതുന്നവരെ വിജിലന്‍സ് വകുപ്പില്‍ ഒരു നിമിഷംപോലും വെച്ചുകൊണ്ടിരിക്കരുത്.
വിമാനത്താവള കമ്പനിക്കെതിരെ എഫ്ഐ ആര് രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കുന്നതിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാപ്രവര്‍ത്തനങ്ങളും കമ്പനി നിര്‍ത്തിവയ്ക്കണം. പ്രതിരോധവകുപ്പ് നല്‍കിയിട്ടുള്ള അനുമതി ഉത്തരവ് റദ്ദുചെയ്യുവാന്‍ മന്ത്രി എ.കെ ആന്റണി തയ്യാറാകണം. ഭൂപരിഷ്കരണനിയമവും തണ്ണീര്‍ത്തട സംരക്ഷണനിയമവും പരസ്യമായിലംഘിച്ചുവെന്ന ആരോപണത്തി ല്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമായതിനാല്‍ വിമാനത്താവള കമ്പനിയില്‍ ഓഹരിഎടുത്ത നടപടി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലാശയങ്ങള്‍ സംരക്ഷിക്കുമെന്നും ഏത് പദ്ധതിക്കും പാരിസ്ഥിതികാഘാത പഠനറിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുമെന്നും കഴിഞ്ഞദിവസം ജലദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇതില്‍ സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ജലാശയം മണ്ണിട്ട് മൂടിയും പാരിസ്ഥിതികാഘാതപഠനം നടത്താതെയും ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവാദം നല്കിയ മുഖ്യമന്ത്രിക്ക് ജലസുരക്ഷയെപ്പറ്റി പറയാന്‍ ധാര്‍മ്മികാവകാശമില്ല. നീര്‍ത്തടം നികത്തുന്ന കമ്പനിയില്‍ ഷെയര്‍ എടുത്ത സര്‍ക്കാര്‍ വരള്‍ച്ചയ്ക്ക് ഷെയര്‍ എടുത്തിരിക്കുകയാണ്.
സംസ്ഥാനസര്‍ക്കാര്‍ പത്തുശതമാനം ഷെയര്‍ എടുത്തിട്ടും മന്ത്രി മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വിമാനത്താവളത്തെപ്പറ്റി ഒരു പരാമര്‍ശവും ഉണ്ടായില്ല. അതേസമയം രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വിമാനത്താവളം കടന്നുവരികയും ചെയ്തു. രാഷ്ട്രപതിയെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ള വന്‍കിട കോര്‍പ്പറേറ്റുകളാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് പിന്നില്‍. രാഷ്ട്രപതിയുടെ നടപടി അപലപനീയമാണ്.
ആറന്മുളയിലെ കാവുകളും തണ്ണീര്‍ത്തടവും നെല്‍വയലും നീര്‍ച്ചാലുകളും നശിപ്പിക്കുന്നതിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്തുന്നതിന് ഏപ്രില്‍ 18ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ കേരളത്തിലെ സന്യാസി ശ്രേഷ്ഠന്മാര് ഉപവാസ നാമജപയജ്ഞം നടത്തും. യജ്ഞത്തിന്റെ മുന്നോടിയായി ധര്മ്മയാത്രകളും ഭവനസമ്പര്ക്കവും സല്സംഗങ്ങളും സംഘടിപ്പിക്കും. ആറന്മുള ക്ഷേത്രത്തിനും പമ്പാനദിക്കും കോട്ടം തട്ടുന്ന വിമാനത്താവള നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പുനഃപരിശോധിക്കുവാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ച നടപടി അനാവശ്യവും ദുരുദ്ദേശ്യപരവുമാണ്. അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നശിപ്പിക്കുവാനും ഭൂമാഫിയകള്‍ക്ക് കയ്യടക്കുവാനും അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം. കുട്ടനാട്ടിലും പാലക്കാടും നെല്‍വയലുകള്‍ ഭൂമാഫിയകള്‍ തുച്ഛമായ വിലക്ക് ഇപ്പോള്‍തന്നെ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞു. ഭൂമാഫിയകളുടെ താല്പര്യങ്ങള്ക്ക് വഴങ്ങി നിയമം ഭേദഗതി ചെയ്യുവാന്‍ നടത്തുന്ന ഏതൊരു നീക്കത്തെയും ശക്തിപൂര്‍വ്വം എതിര്‍ക്കും. സര്‍ക്കാര്‍ നിയോഗിച്ച സമിതി പിരിച്ചുവിട്ട് നിലവിലുള്ള നിയമം ശക്തിപ്പെടുത്താനും കര്‍ശനമാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
കൊടക്കരച്ചിറ വിദ്യാധിരാജ ആശ്രമ മഠാധിപതി സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമ കാര്യദര്‍ശി സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍ ഹിന്ദുഐക്യവേദി ജില്ലാനേതാക്കളായ എം.വി.ഉണ്ണികൃഷ്ണന്, പൂഴിമേല്‍ രണരാജന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: