ന്യൂദല്‍ഹി: രാജ്യത്തിന്റെ നിയമ വ്യവസ്ഥയിലും മതവിവേചനം ലക്ഷ്യമാക്കി മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക കോടതി രൂപീകരിക്കാന്‍ നീക്കം. ഭീകരവാദക്കേസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം കേസുകളിലും പ്രതികളാകുന്ന ന്യൂനപക്ഷക്കാരുടെ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനാണ് ഇന്ത്യയില്‍ പ്രത്യേക കോടതി രൂപീകരിക്കാനുളള നീക്കം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. പ്രത്യേക കോടതി രൂപീകരണത്തെക്കുറിച്ച് ന്യൂനപക്ഷ ക്ഷേമമന്ത്രി റഹ്മാന് ഖാനാണ് അറിയിച്ചത്. നീക്കം വന്‍ പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്.
ഭീകരവാദക്കേസുകളില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷക്കാര്‍ക്ക് മാത്രമായിട്ടുള്ള കോടതിക്കായിരുന്നു ആദ്യം നീക്കം നടന്നത്. പിന്നീട് വിവാദങ്ങളെ ഭയന്ന് ന്യൂനപക്ഷക്കാര്‍ ഉള്‍പ്പെട്ട എല്ലാ കേസുകളും പരിഗണിക്കുന്നതിന് എന്നാക്കി മാറ്റി.
അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ഫെബ്രുവരിയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നിരപരാധികളായ മുസ്ലീം യുവാക്കള്‍ ഭീകരവാദ കേസുകളില്‍ കുടുങ്ങുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ന്യൂനപക്ഷമന്ത്രാലയം ആവശ്യപ്പെട്ടത്. ഇത്തരം കേസുകളുടെ വിചാരണ വേഗം പൂര്‍ത്തിയാക്കും, ഖാന് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇതു സംബന്ധിച്ച കത്ത് ശനിയാഴ്ച ലഭിച്ചതായും റഹ്മാന് ഖാന് മാധ്യമങ്ങളെ അറിയിച്ചു.
ജോലി സംബന്ധമായ വിഷയങ്ങളിലും വിദ്യാഭ്യാസത്തിലും നിലവിലുള്ള സംവരണങ്ങളെ അനുകൂലിക്കാമെങ്കിലും നിയമ വ്യവസ്ഥയില്‍ കൊണ്ടു വരുന്ന പുതിയ രീതി അംഗീകരിക്കാനാവില്ലെന്നാണ് നിയമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് നിരപരാധികളെന്ന് അവകാശപ്പെടുന്ന മുസ്ലീം വിഭാഗക്കാരെ സഹായിക്കുന്നതിലുപരി ന്യൂനപക്ഷത്തിന്റെ ലേബലിലുള്ള കുറ്റക്കാരെ രക്ഷിക്കാനിടയാക്കുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഭീകരവാദം പോലുള്ള ഗൗരവമേറിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ന്യൂനപക്ഷ വിഭാഗക്കാരാണ് കൂടുതലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതും ദേശീയ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് ശേഷം ഇവരെ രക്ഷിച്ചെടുക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലുണ്ടായിട്ടുള്ള ഭീകരവാദ ആക്രമണങ്ങളില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്റെ പിന്തുണയോടെ നടന്നിട്ടുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങളുടെ സൂത്രധാരകരായ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനേയും ജമാ അത്ഉദ്ദുവ നേതാവ് ഹാഫീസ് സെയ്ദിനേയും പോലുള്ളവര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ്. അങ്ങനെയിരിക്കെ, ന്യൂനപക്ഷക്കാര്‍ക്കായി പ്രത്യേക കോടതി എന്ന നീക്കം ഭീകരവാദ ആക്രമണങ്ങളെ പ്രോല്സാഹിപ്പിക്കുകയേയുള്ളു.
വിവിധ ആക്രമണങ്ങള്‍ക്കു പിന്നിലുള്ളവരില്‍ ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീം മത വിശ്വാസികളുണ്ട്. അതുകൊണ്ട് ഇത്തരം കേസുകളില്‍ മുസ്ലീം മതക്കാരെ അടര്‍ത്തി മാറ്റി പ്രത്യേക കോടതി രൂപീകരിച്ച് കേസുകള്‍ വിചാരണയ്ക്കെടുക്കുന്നത് പ്രായോഗികമല്ലെന്ന വാദവും ഉയരുന്നു. ഇതിനൊക്കെ പുറമേ ഈ വിഷയത്തില്‍ ഭരണഘടനാപരമായ തടസ്സങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭരണഘടനാ പ്രകാരം നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ഒരു പ്രത്യേക മത വിഭാഗക്കാരെ മാറ്റിനിര്‍ത്തി അവര്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത് ഭരണഘടന അനുവദിക്കുന്ന ഒന്നല്ല. അങ്ങനെ ചെയ്താല്‍ അത് നിയമവിരുദ്ധമായി തന്നെ കണക്കാക്കപ്പെടും. വിദ്യാഭ്യാസവും ജോലിയും പോലെയല്ല മതതിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ രൂപീകരിക്കണമെന്ന ആവശ്യം പരിഗണക്കപ്പെടേണ്ടത്.
പൊതു തെരഞ്ഞെടുപ്പ് അടുക്കുംതോറും ന്യൂനപക്ഷ പ്രീണനം ലാക്കാക്കി കൊണ്ടുവരുന്ന അടവ് നയമായും ഇത് കണക്കാക്കപ്പെടുന്നു. വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന ന്യൂനപക്ഷകാരുടെ കേസ് സംബന്ധിച്ച പുനപരിശോധനയും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആവശ്യമാണ്.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: