ആലപ്പുഴ: പോലീസ് ജീപ്പില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഇരവുകാട് അശോക്ഭവനില്‍ അശോകന്റെ മകനും എടത്വ സെന്റ് അലോഷ്യസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അഖിലേഷാണ് രാവിലെ ഒമ്പത് മണിയോടെ മരിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖിലേഷിന്റെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രിയാണ് കൊച്ചിയിലേക്ക് മാറ്റിയത്.
ഈ മാസം പതിനാറാം തീയതിയാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അഖിലേഷിനെ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് പുന്നപ്ര പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ അഖിലേഷ് രക്ഷപെടാന്‍ പോലീസ് ജീപ്പില്‍ നിന്നും ചാടിയപ്പോള്‍ തലയ്ക്ക് പരിക്കേറ്റുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ വിദ്യാര്‍ഥിയുടെ ബന്ധുക്കളും സഹപാഠികളും പോലീസിന്റെ വാദം തള്ളി.
അഖിലേഷ് മദ്യപിക്കുന്ന ആളല്ലെന്നും എസ്ഐ പിടിച്ചു തള്ളിയപ്പോള്‍ ജീപ്പില്‍ തലയിടിച്ച് പരിക്കേറ്റതാണെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. മദ്യപിച്ചിട്ടില്ലാത്ത അഖിലേഷിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പുന്നപ്ര എസ്.ഐ, പോലീസ് ജീപ്പിന്റെ ഡ്രൈവറെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതിയെ കൊണ്ടുപോയപ്പോള്‍ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന കാരണത്താലാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: