തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ക്കു നല്‍കേണ്ട തുക ഉടന്‍ കൈമാറുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ. അസീസ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിയമപരമായി നല്‍കേണ്ട തുക കൈമാറും. മുന്‍ഗണനയോടെ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കശുവണ്ടി വികസന കോര്പ്പറേഷന് ഏറ്റെടുത്ത കമ്പനികള്‍ക്ക് നല്‍കാനുള്ള 25 കോടി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഫാക്ടറികള്‍ക്ക് പണം നല്കാന് സര്‍ക്കാര്‍ ബജറ്റില്‍ പണം അനുവദിച്ചില്ല. പണം എങ്ങനെ നല്‍കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പണം ലഭിക്കാത്ത ഫാക്ടറി ഉടമകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അസീസ് പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി.കെ.കുഞ്ഞിലിക്കുട്ടി പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ തള്ളി. പണം നല്‍കാനുള്ള ഫാക്ടറികള്‍ക്ക് മുന്‍ഗണന ക്രമത്തില്‍ തന്നെ പണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: