ന്യൂനപക്ഷ പ്രീണനം അജണ്ടയാകുമ്പോള്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും മതവിവേചനം കേന്ദ്രലക്ഷ്യമാകുന്നു. ഇപ്പോള്‍ ന്യൂനപക്ഷക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം പ്രത്യേക കോടതി രൂപീകരിക്കാനുള്ള നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഗിന്നസ് ബുക്കാണോ? കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി റഹ്മാന് ഖാനാണ് ഭീകരവാദ കേസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം കേസുകളിലും പ്രതികളാകുന്ന ന്യൂനപക്ഷക്കാരുടെ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികള്‍തന്നെ സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചത്. ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷക്കാര്‍ക്ക് മാത്രമായുള്ള ഒരു കോടതിയായിരുന്നു ആദ്യം ന്യൂനപക്ഷ ക്ഷേമമന്ത്രി വിഭാവനം ചെയ്തത്. ആ നീക്കം വന്‍ വിവാദം ക്ഷണിച്ചുവരുത്തിയേക്കാമെന്ന ആശങ്കയാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ കേസുകളും പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം കണക്കിലെടുത്തോ, ദല്‍ഹി കൂട്ടബലാത്സംഗം കണക്കിലെടുത്തോ സ്ത്രീപീഡന കേസുകള്‍ക്കായി ഒരു പ്രത്യേക കോടതി എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകാതെ അതിവേഗ കോടതിയെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുമ്പോഴാണ് ഭീകരവാദികളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് മതന്യൂനപക്ഷങ്ങള്‍ക്കായി മാത്രം പ്രത്യേക കോടതി രൂപീകരണം. നിരപരാധികളായ മുസ്ലീം യുവാക്കള്‍ ഭീകരവാദ കേസുകളില്പ്പെടുന്നുവെന്ന പേരിലാണ് നിരപരാധികളെന്നവകാശപ്പെടുന്ന മുസ്ലീം ഭീകരരെ രക്ഷിക്കാന്‍, ന്യൂനപക്ഷ ലേബലുള്ള കുറ്റക്കാരെ രക്ഷിക്കാന്‍ പുതിയ നിയമസംവിധാനം രൂപപ്പെടുത്തുന്നത്. ഇത് അതിവേഗം പൂര്‍ത്തിയാക്കാനും ന്യൂനപക്ഷ ക്ഷേമമന്ത്രി പ്രയത്നിക്കുന്നു.
നിരപരാധികളെന്നാണ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ എല്ലാ ഭീകര പ്രവര്‍ത്തകരും അവകാശപ്പെടുന്നത്. അതിവേഗ കോടതികള്‍ ഇവര്‍ക്കായി സ്ഥാപിക്കണമെന്ന ആവശ്യവുമുയരുന്നു. നിലവില്‍ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി സംവരണ വ്യവസ്ഥകള്‍ നിലനില്ക്കുന്നു. ഇതിന് പുറമെ മുസ്ലീം പ്രീണനം മാത്രം ലക്ഷ്യമിട്ട് ഇങ്ങനെ ഒരു സംവിധാനമൊരുക്കുന്നത് കുറ്റക്കാരുടെ സംരക്ഷക്കാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കാരണം ഭീകരവാദക്കേസുകളില്‍ പ്രതികള്‍ ഭൂരിഭാഗവും ന്യൂനപക്ഷക്കാരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ പ്രീണനമെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയമായി മാറിയിരിക്കുന്നു. ഭീകരവാദ കേസുകളില്‍ അറസ്റ്റിലായ നിരപരാധികളെ മോചിപ്പിക്കുമെന്നായിരുന്നല്ലോ ഉത്തര്‍പ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്പിയുടെ വാഗ്ദാനം. പക്ഷേ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഏതാനും യുവാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇപ്പോള്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം രൂപവല്‍ക്കരിക്കാനുള്ള കേന്ദ്രശ്രമവും ഏറെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാണിച്ചാണ് എതിര്‍പ്പ്. ഭീകരവിരുദ്ധകേന്ദ്രം (എന്‍സിടിസി) ഇന്റലിജന്‍സ് ബ്യൂറോയുടെ ഭാഗമായിരിക്കുകയില്ല.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലാണെന്നും തെളിഞ്ഞുകഴിഞ്ഞു. കാശ്മീര്‍ ഭീകരവാദത്തിനും പാക്കിസ്ഥാന്റെ സഹായഹസ്തമുണ്ട്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് കേരളത്തിന്റെ തീരദേശമേഖലയിലും സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയിലുണ്ടായിട്ടുള്ള ഭീകരാക്രമണത്തിന്റെ പിന്നില്‍ പാക്കിസ്ഥാനാണെന്നത് വസ്തുതയാണല്ലോ. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം, ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സെയ്ത് മുതലായവര്‍ ഇന്നും പിടികിട്ടാപ്പുള്ളികളാണ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷക്കാര്‍ക്കായി മാത്രം പ്രത്യേക കോടതി എന്ന നീക്കം എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത്. വിവിധ കേസുകളില്‍ ആക്രമണകാരികളില്‍ ഹിന്ദുക്കളും ക്രൈസ്തവരും കൂടി പെടുന്നുവെന്നിരിക്കെ എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം പരിരക്ഷ? നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നിരിക്കെയാണ് ഈ പ്രീണന-വിവേചനം. തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും യുപിഎ സര്‍ക്കാര്‍ അരാജകത്വം ക്ഷണിച്ചുവരുത്തി അധികാരത്തില്‍ കയറാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായുള്ള അടവുനയമായിവേണം ഈ നടപടികളെ കാണാന്‍. ന്യൂനപക്ഷ തടവുകാരുടെ കേസിന്റെ പുനഃപരിശോധനയും ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലാണ്. കേരളഭരണത്തിലും രാഷ്ട്രീയത്തിലും മേല്‍ക്കൈ കരസ്ഥമാക്കിയിരിക്കുന്ന മുസ്ലീംലീഗിന്റെ നടപടികളുടെ തിക്തഫലം കണ്ടുകൊണ്ടിരിക്കെ കേന്ദ്രവും അധികാരത്തിനായി ഭൂരിപക്ഷത്തെ ബലിയാടാക്കുന്ന നടപടിയാണ് ആസൂത്രണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: