തിരുവനന്തപുരം : ഈ വര്‍ഷം ഏപ്രിലില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കൊട്ടിഘോഷിച്ച ‘എയര്‍കേരള’ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ അപേക്ഷ നല്‍കിയില്ല. വ്യക്തമായ പദ്ധതിയും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചില്ല. വിമാന കമ്പനി തുടങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വ്യക്തമായ ഒരുറപ്പും നേടിയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ ലക്ഷക്കണക്കിന് വിദേശ മലയാളികളുടെ യാത്രാ ദുരിതത്തിന് അറുതി വരുമെന്ന് കരുതിയ പദ്ധതിയുടെ ചിറകരിഞ്ഞ നിലയിലായി.
വിമാനക്കമ്പനികള്‍ വിദേശ മലയാളികളെ പീഡിപ്പിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നും നിരന്തരം ആവശ്യമുയര്ന്നതോടെയുമാണ് എയര്‍ കേരള പദ്ധതി എന്ന ആശയം രൂപപ്പെട്ടത്. കുറഞ്ഞ ചെലവില്‍ വിദേശ മലയാളികള്‍ക്കായി അവരുടെ കൂടി പങ്കാളിത്തത്തോടെ ആരംഭിക്കാന്‍ തീരുമാനിച്ചതാണ് ‘എയര്‍കേരള’. ഇതിനായി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ലിമിറ്റഡാണ് എയര്‍കേരള രജിസ്റ്റര്‍ ചെയ്തത്. 2013 ഏപ്രിലോടെ പദ്ധതി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഇടക്കിടക്ക് പ്രഖ്യാപനം നടത്തിക്കൊണ്ടിരുന്നതല്ലാതെ മറ്റ് നടപടികളിലേക്കൊന്നും കടന്നതേയില്ല.
എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വ്വീസസ് ലിമിറ്റഡ് കമ്പനിയുടെ ബോര്‍ഡിന്റെ തീരുമാനപ്രകാരം പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുവാനായി ഏണസ്റ്റ് ആന്റ് യംഗ് എന്ന കണ്‍സള്‍ട്ടന്റിനെ ഏല്‍പ്പിച്ചിരുന്നു. അവരുടെ അഭിപ്രായ പ്രകാരം പദ്ധതി നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ നിലവിലെ നിബന്ധനകള്‍ പ്രകാരം അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്ന കമ്പനിക്ക് കുറഞ്ഞത് 5 വര്‍ഷത്തെ ആഭ്യന്തര മേഖലയിലെ പ്രവൃത്തി പരിചയവും 20 വിമാനങ്ങള്‍ വേണമെന്നുള്ളതുമാണ്. ഈ നിബന്ധനകള്‍ക്ക് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ പദ്ധതി തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കേന്ദ്രത്തെ വിവരം ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 20 വിമാനങ്ങള്‍ എന്നത് 5 വിമാനമായും 5 കൊല്ലത്തെ പരിചയമെന്നത് 2 കൊല്ലമായി ചുരുക്കി നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് കൃത്യമായി അപേക്ഷ നല്‍കാനോ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
കമ്പനിയുടെ 26% ഷെയറുകള്‍ സിയാലിനും 74% ഷെയറുകള്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനായിരുന്നു ലക്ഷ്യം. 2006ല്‍ യുഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇടത് സര്‍ക്കാര്‍ ഈ പദ്ധതി അവഗണിച്ചു. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. 200കോടി രൂപ പ്രാരംഭ മൂലധനത്തോടെ എയര്‍കേരള ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 50 കോടി സര്‍ക്കാര്‍ സഹായവും 100 കോടി രൂപ ഷെയര്‍ ഹോള്‍ഡേഴ്സ് മുഖാന്തിരം സമാഹരിക്കാനുമായിരുന്നു ലക്ഷ്യം. ഒരു ഷെയറിന് 10000 രൂപയാണ് മുഖവില നിശ്ചയിച്ചിരുന്നത്. 2 ലക്ഷത്തോളം മലയാളികള്‍ ഷെയര്‍ എടുക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു സര്‍ക്കാര്‍. എല്ലാ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പദ്ധതിക്കായി അപേക്ഷപോലും നല്‍കാതിരുന്ന സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത നിലനില്ക്കുന്നു.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: