ന്യൂദല്‍ഹി: കടല്‍കൊല കേസില്‍ ഇറ്റാലിയന്‍ നാവികരോട് ഇന്ത്യ കാണിക്കുന്ന മൃദുസമീപനം രാജ്യാന്തര തലങ്ങളില്‍ വരെ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ വീണ്ടും നാവികര്‍ക്ക് മുന്നില്‍ മുട്ടു കുത്തുന്നു. സുപ്രീം കോടതി ഉത്തരവിനെ പോലും വകവയ്ക്കാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് എംബസിയില്‍ സുഖവാസം നടത്തുന്ന നാവികര്‍ക്ക് ദല്‍ഹി പോലീസ് ഒത്താശ ചെയ്തു കൊടുക്കുന്നത്. വിചാരണ കാലയളവില്‍ ആഴ്ചതോറും എംബസിക്ക് സമീപമുള്ള ചാണക്യപുരി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന സുപ്രീം കോടതി വിധിയാണ് ദല്‍ഹി പൊലീസ് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരിക്കുന്നത്.
“നാട്ടില്‍ പോയി തിരിച്ചെത്തിയ നാവികര്‍ കീഴടങ്ങിയിരിക്കുകയാണ്. ഇനി സുപ്രീംകോടതിയുടെ പുതിയ നിര്ദ്ദേശങ്ങളുണ്ടാകുന്നതുവരെ നാവികര്‍ക്ക് ഒരോ ആഴ്ച്ചയും ചാണക്യപുരിയില്‍ വന്ന് ഒപ്പിടേണ്ട കാര്യമില്ല.” ചാണ്യക്യപുരിസ്റ്റേഷനിലെ ഒരു പോലീസുകാരന് ജന്മഭൂമിയോട് പറഞ്ഞു. മറിച്ചൊരു നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ് ബാധകമല്ലേയെന്ന ചോദ്യത്തിന് ഇക്കാര്യത്തിലങ്ങനെയില്ലെന്നും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിയാവുന്നതല്ലേയെന്നും ഞങ്ങളോട് പറഞ്ഞത് ചെയ്യുകയാണെന്നും പേരു വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെ പോലീസുകാരന് പറഞ്ഞു.
ദല്‍ഹിയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതല കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനാണ്. അതുകൊണ്ട് തന്നെ ദല്‍ഹി പോലീസിന് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നുള്ളതാണ്. ഇറ്റലിയില്‍നിന്ന് എത്തിയ നാവികര്‍ കോടതിയില്‍ ഹാജരാകാതെ ചാണക്യപുരി പോലീസ് സ്റ്റേഷനിലെ രജിസ്റ്റര്‍ എംബസിയിലേക്ക് കൊണ്ടുപോയി ഇരുവരുടേയും വരവ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇനി ആഴ്ച്ചയില്‍ ഇവര്‍ക്ക് സ്റ്റേഷനിലെത്തി ഒപ്പിടേണ്ട കാര്യമില്ലെന്നാണ് പോലീസ് തീരുമാനം. കേസ് ഏപ്രില്‍ രണ്ടിനാണ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുക. അന്നും ഒപ്പിടുന്നതിനെക്കുറിച്ച് പരമാര്ശിക്കാന് കോടതി വിട്ടുപോയാല്‍ ഇപ്പോഴത്തെ സാഹചര്യം തുടരും. ആഴ്ചയില്‍ എംബസിക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് ‘ബുദ്ധിമുട്ടുള്ള’ യാത്ര നാവികര്‍ക്ക് ഒഴിവാക്കാനാകും. കടലിലെ ദൂരപരിധി എടുത്തുകാട്ടി കേന്ദ്രസര്‍ക്കാരിന് കേസെടുക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി കേസിന്റെ വിചാരണ കൊല്ലത്ത് നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയപ്പോഴായിരുന്നു എംബസിയില്‍ കഴിയുന്ന കാലയളവില്‍ കേവലം 3.6 കി.മീ ദൂരം വരുന്ന ചാണക്യപുരി പോലീസ് സ്റ്റേഷനിലെത്തി എല്ലാ ബുധനാഴ്ച്ചയും ഒപ്പിടണമെന്ന നിര്‍ദ്ദേശം നാവികര്‍ക്കു ലഭിച്ചത്. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് ഇരുവരും വിധേയമാണെന്ന ഇടയ്ക്കിടയ്ക്കുള്ള സ്വയം ബോധ്യപ്പെടുത്തലിന്റെ ഭാഗമായിട്ടാണിത്. കേവലം 10 മിനിറ്റില്‍ താഴെയാണ് യാത്രയ്ക്കെടുക്കുന്ന സമയം.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: