തിരുവനന്തപുരം: ഇടുക്കി രാജക്കാടിനടുത്ത് ഇന്നലെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പലിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്പീക്കര്‍ ജി കാര്‍ത്തികേയനും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ യാത്രയെക്കുറിച്ച് അറിയില്ലെന്ന സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പലിന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പലിന്റേത് അഹങ്കാരം നിറഞ്ഞ പ്രതികരണമെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ഇത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടസ്ഥലത്ത് സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ്, ഗതാഗതം, മരാമാത്ത വകുപ്പുകളുടെ അടിയന്തര യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
രാജക്കാട് ഇന്നലെ ഉണ്ടായ വാഹനാപകടത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസില്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും സ്പീക്കറും. കെ കെ ജയചന്ദ്രന് എം.എല്‍.എ ആണ് നോട്ടീസ് നല്‍കിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ ധനസഹായം നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഫിറ്റ്നസ് മാത്രം പരിശോധിച്ചാല്‍ പോര. കൊടും വളവുകളില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണമെന്നും വി.എസ്.ആവശ്യപ്പെട്ടു.
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാഹനാപകടത്തില്‍ സാരാഭായ് ഇന്‍സ്റ്റിട്യൂട്ടിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിനോദസഞ്ചാരത്തിനായി പോയതായിരുന്നു വിദ്യാര്‍ത്ഥിസംഘം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രയെക്കുറിച്ച് ഇന്സ്റ്റിട്യൂട്ടിന് അറിവില്ലെന്നായിരുന്നു സംഭവം നടന്ന ഉടന്‍ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: