ന്യൂദല്‍ഹി: വസന്തത്തിന്റെ വരവറിയിച്ച് ഉത്തരേന്ത്യ നിറങ്ങളുടെ ഉല്‍സവമായ ഹോളി കൊണ്ടാടി. നിറങ്ങള്‍ വാരിയെറിഞ്ഞ് ഉത്തരേന്ത്യക്ക് ഇന്നലെ ആഘോഷതിമിര്‍പ്പിന്റെ രാവായിരുന്നു. ഹോളിയുടെ പ്രധാന ചടങ്ങായ ഹോളിഗ എരിയിച്ച ശേഷമായിരുന്നു പരസ്പരം നിറങ്ങള്‍ വാരിയെറിയാന്‍ തുടങ്ങിയത്. നീല, കറുപ്പ്, മഞ്ഞ, പച്ച, ചുവപ്പ്, കാപ്പി, ക്രീം തുടങ്ങിയ പല വര്‍ണ്ണങ്ങളിലുള്ള പൊടികളുടെ ഒരു സംഗമ വേളയായിരുന്നു ദല്‍ഹി തെരുവോരം….. ത്രിവേണി സംഗമത്തിന്റെ വകഭേദമായിരുന്നു തെരുവോരം….
പുലര്‍ച്ചെ ആറു മണിക്കു തുടങ്ങിയ ആഘോഷം രാത്രി വൈകിയും തുടര്‍ന്നു. വെള്ളിപാത്രത്തില്‍ നിറങ്ങള്‍ കുമ്പാരമാക്കി, ഹോളിയുടെ പ്രധാന മധുരപലഹാരമായ ഗുജിയയും മറ്റു മിഠായികളും നിറച്ച് അടുത്തുള്ള വീടുകളില്‍ കയറി എല്ലാവരേയും നിറം അഭിഷേകം ചെയ്തശേഷമാണ് ഒന്നിച്ച് നിരത്തുകലളിലേക്ക് പായുക.
‘ടീക്ക’ എന്ന ഹിന്ദി നാമമുള്ള തനി നാടന്‍ മലയാള കുറി തൊടുവിച്ച ശേഷമേ നിറങ്ങള്‍ എറിയാന്‍ പാടുള്ളു. തെരുവിലിറങ്ങിയാല്‍ പിന്നെ കൈയ്യില്‍ കിട്ടുന്ന തക്കാളിയും മുന്തിരിയും ഉള്‍പ്പെടെയുള്ള പച്ചക്കറികളും….എറിഞ്ഞാല്‍ മേലു നോവാത്ത പഴങ്ങളും പരസ്പരം വാരി എറിയുകയായി. ബലൂണുകളില്‍ വിവിധ നിറത്തിലുള്ള വെള്ളംനിറച്ച് എറിയുക, നിറങ്ങളുടെ വെള്ളം ചീറ്റിക്കുന്ന പമ്പ്, വിവിധയിനം പിച്ച്കാരികള് (തോക്ക്), എന്നീ വൈവിധ്യമാര്‍ന്ന കളി ആയുധങ്ങളാണ് നിറങ്ങള്‍ തൂവാന്‍ ഉപയോഗിക്കുക. കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഒളിച്ചിരുന്ന താഴെക്കെറിയുന്നതാണ് കുട്ടി പട്ടാളത്തിന്റെ വിനോദം.
പ്രധാന തെരുവോരങ്ങളില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് ഹോളിഗ കത്തിക്കുന്നത്. ഒന്നോ രണ്ടോ ധാന്യച്ചെടികളും പച്ചക്കറികളും എന്നു വേണ്ട പയര്‍വര്‍ഗ്ഗങ്ങളും പഴവര്‍ഗ്ഗങ്ങളും എല്ലാം ഹോളിഗയില്‍ നേതിക്കണം. നരസിംഹഅവതാരം പൂണ്ട മഹാവിഷ്ണു തിന്മയുടെ പ്രതീകമായ ഹിരണ്യകശ്യപുവിനെ വധിക്കുന്നതും ഹിരണ്യകശ്യപുവിന്റെ മകന് പ്രഹ്ലാദന് പിതൃസഹോദരിയായ ഹോളിഗയെ അഗ്നിക്കിരയാക്കി വധിച്ചതിന്റേയും ഒര്‍മ്മപ്പെടുത്തലാണ് ഈ ആഘോഷം. രണ്ടു വധങ്ങള്‍ക്ക് ശേഷവും നാട്ടുകാര്‍ നിറങ്ങളും നിറപ്പകിട്ടാര്‍ന്ന വെള്ളവും പരസ്പരം എറിഞ്ഞ് തിന്മയുടെ മേലുള്ള നന്മയുടെ വിജയം ആഘോഷിച്ചിരുന്നു. വര്‍ണ്ണപ്പൊടിയും വര്‍ണ്ണ വെള്ളവും ശരീരത്തില്‍ വീണാല്‍ അലര്‍ജിയുള്ള മലയാളികള്‍ പോലും ഉത്തരേന്ത്യക്കാരുടെ തിമിര്‍പ്പില്‍ ഹോളിയെ നെഞ്ചിലേറ്റി.പലയിടങ്ങളിലും മലയാളി അസോസിയേഷനുകളാണ് ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് ദല്‍ഹി ഇന്നലെ ഹോളി ആഘോഷിച്ചത്. ഒരു തരി നിറമെങ്കിലും ശരീരത്തിലില്ലാതെ ദല്‍ഹി നിരത്തുകളിലൂടെ കടന്നുപോയവര്‍ ഇല്ലയെന്ന് തീര്‍ത്തു പറയാന്‍ കഴിയും. ഒരു സംസ്കാരത്തിന്റെ ആഘോഷം നല്കുന്ന കുളിര്‍മയും സമൃദ്ധിയും സമ്പത്തും സമാധാനവും ഇനി ഒരു വര്‍ഷത്തെ വഴികാട്ടിയാകും….
തിരക്കേറിയ ജീവിതത്തിന്റെ അവധിയില്‍ നിന്ന് വീണ്ടും പതിവിലേക്ക്….
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: