കം
പാലാ: പാലാ റിവര്‍വ്യൂ റോഡിന്റെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം അപകടത്തിലായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ബുധനാഴ്ച വെളുപ്പിനാണ് പാലാ നഗരത്തിലെ ഏറ്റവും ഗതാഗതതിരക്കേറിയ റിവര്വ്യൂറോഡിന്റെ സംരക്ഷണഭിത്തി വലിയപാലത്തിന് സമീപത്തുവച്ച് ഇടിഞ്ഞത്. റോഡിന്റെ മധ്യഭാഗത്തും വിള്ളല്‍ ഉണ്ടായിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതയാണ് ഭിത്തി ഇടിയാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്. കല്‍ക്കെട്ട് തളളിനിന്ന ഭാഗത്ത് കോണ്‍ക്രീറ്റിംഗ് നല്കി ബലപ്പെടുത്തുന്നതിനായി മീനച്ചിലാറ്റില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വാനം മാന്തിയിരുന്നു. ഇവിടേക്ക് കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വെളളം ഊര്‍ന്നിറങ്ങിയതാണ് ഇടിയാന്‍ കാരണമെന്നും സ്ഥലം സന്ദര്‍ശിച്ച വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. സംരക്ഷണഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് അസി.എക്സി.എഞ്ചിനീയര്‍ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തി ഇതുവഴിയുളള ഗതാഗതം താല്കാലികമായി നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം നടക്കുമ്പോള്‍തന്നെ ടൗണ്‍ഹാളിന് പിന്നിലുള്ള ഭാഗം മീനച്ചിലേറ്റിലേക്ക് തള്ളിയത് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുകയും കൊടിനാട്ടി പണികള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രി മാണി ഇടപെട്ട് സംരക്ഷണഭിത്തിയുടെ തള്ളി നില്‍ക്കുന്നഭാഗം പൊളിച്ച് പുതുക്കി നിര്‍മ്മിച്ചിരിക്കുന്നു.
സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ ഘട്ടത്തില്‍തന്നെ ഇതില്‍ വന്‍അഴിമതിയുണ്ടെന്നും, നിര്‍മ്മാണരീതി ശരിയല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഏകദേശം 15 മീറ്ററോളം ഉയരമുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞുപോകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നിര്‍മ്മാണ ഘട്ടത്തില്‍ എടുത്തിരുന്നില്ല. മുന്പ്് കെട്ടിയതിന്റെ ബാക്കി 20 മീറ്ററോളം നീളത്തിലാണ് ഇപ്പോള്‍ ഇടിഞ്ഞുപോയിരിക്കുന്നത്. പാലാ വലിയ പാലത്തിന്റെ തൂണിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. ആറ്റില്‍ വെള്ളം വന്ന് നല്ല ഒഴുക്ക് ആരംഭിച്ചാല്‍ പാലത്തിന്റെ തൂണിനോട് ചേര്‍ന്നുള്ള ഭാഗവും ഇടിയാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പാലവും അപകടത്തിലാവും. കേരളാ കോണ്‍ഗ്രസ് മാണിയുടെ മുതിര്‍ന്ന നേതാവിന്റെ കുടുംബത്തിലെ ഒരംഗമാണ് ഇതിന്റെ പണി കരാറില്‍ എടുത്തിരിക്കുന്നത്. കോടികണക്കിന് രൂപ മുടക്കി പണിത സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണത്തിലെ അപാകതയെ സംബന്ധിച്ചും, ഇതില്‍ നടന്നിട്ടുള്ള അഴിമതിയെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണം വേണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. നിര്‍മ്മലന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: