മാര്‍ച്ച് 26, കവി കുഞ്ഞുണ്ണിമാഷ് അന്തരിച്ചിട്ട് ഏഴുവര്‍ഷങ്ങളായി. അധികമാരുമറിയാതെ കടന്നുപോയ ഒരു ദിവസമായിരുന്നു അത്. അടിമുടി മലയാളിത്തം നിറഞ്ഞ ജീവിതവും കവിതകളും കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ കവിയായിരുന്നു കുഞ്ഞുണ്ണിമാഷ്. കുഞ്ഞുങ്ങള്‍ക്കായി കവിതകളെഴുതി കുഞ്ഞുങ്ങളുടെ കവിയായി അറിയപ്പെടുമ്പോഴും എഴുതിയ ഓരോവാക്കിലും വരിയിലും തത്വചിന്ത നിറച്ച് മുതിര്‍ന്നവരുടെയും ‘ബുദ്ധിജീവി’കളുടെയും ഇഷ്ടപ്പെട്ട കവിയായി അദ്ദേഹം മാറി.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന് മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10നാണ് കുഞ്ഞുണ്ണിമാഷ് ജനിച്ചത്. ചേളാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.
മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ഹ്രസ്വവും ചടുലവുമായ വാക്കുകള്‍ ചേര്‍ത്ത് കവിതയാക്കി. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ചെറുതും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. ദാര്‍ശനികമായ ചായ്വ് പ്രകടമാക്കുന്നവയാണ് കവിതകളില്‍ ഏറെയും. ഭാരതീയ ദാര്‍ശനിക ശൈലിയിലും പഴഞ്ചൊല്ലുകളെയും ഗുണപാഠത്തെയുമൊക്കെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു കവിതയെഴുത്ത്. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം ഏറെയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളല്‍ക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു. പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
‘പൊക്കമില്ലായ്മയാണ് എന്റെ പൊക്കംഎന്നുറക്കെ പാടി കുട്ടികള്‍ക്കിടയില്‍ കുഞ്ഞുണ്ണിയെന്ന കവി പരതിനടന്നു. മലയാളിക്ക് കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കാന്‍ കഴിയുന്നതും കുറെക്കുട്ടികളുടെ കൈപിടിച്ച് കുട്ടിക്കൂട്ടത്തിനൊപ്പം നടന്നുവരുന്ന മാഷിന്റെ ചിത്രമാണ്.
“ആനപോകുന്ന പൂമരത്തിന്റെ
ചോടെ പോകുന്നതാരടോ
ആരാനുമല്ല, കൂരാനുമല്ല
കുഞ്ഞുണ്ണിമാഷും കുട്ട്യേളും…”
മുട്ടോളമെത്തുന്ന ഒരു ഒറ്റ മുണ്ടും നേരിയ ജൂബയുമായിരുന്നു വേഷം. വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കവിതകള്‍, കുറ്റിപെന്‍സില്‍, ഊണൂതൊട്ട് ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍,നമ്പുതിരി ഫലിതങ്ങള്‍, എന്നീ പ്രധാന കൃതികള്‍ക്ക് പുറമേ കുഞ്ഞുണ്ണി മാഷ് കുട്ടികള്‍ക്ക് എഴുതിയ കത്തുകള്‍ പോലും മികച്ച സാഹിത്യ സൃഷ്ടികളായി മാറി. ഉണ്ടനും ഉണ്ടിയും, പഴങ്കഥകള്‍, പുലിവാല്, കളിക്കോപ്പ്, കുട്ടിക്കവിതകള്‍, കുഞ്ഞുണ്ണിക്കവിതകള്‍ എന്നിവയടക്കം ഒന്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ആധുനിക മലയാള കവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്റെ അര്‍ഥം കണ്ടത്തി നല്കിയ ഒരപൂര്‍വ്വ മനുഷ്യനാണ് കുഞ്ഞുണ്ണിമാഷെന്നാണ് നിരൂപകര്‍ വാഴ്ത്തിയത്. ഇത്തിരിയുള്ളതിലെ ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം കണ്ടെത്തി. മലയാള ഭാഷയ്ക്കും നമ്മുടെ പരിസ്ഥിതിക്കും ജീവിതത്തിനാകെയും ദിശാബോധം നല്കാന് അദ്ദേഹത്തിന്റെ കവിതകള്‍ക്കായി.
“മഴുകൊണ്ടുണ്ടായുള്ളൊരു നാടിത്
മഴുകൊണ്ടില്ലാതാവുന്നു”
ഇത്ര ചെറിയ വാക്കുകളില്‍ കേരളത്തിന്റെ പരിസ്ഥിതിമാറ്റത്തെക്കുറിച്ച് കുഞ്ഞുണ്ണിമാഷിനല്ലാതെ മറ്റാര്‍ക്കും പറയാന്‍ കഴിയില്ല. കുഞ്ഞുണ്ണിമാഷ് ജനിച്ചുവളര്‍ന്ന വലപ്പാട്ടെ അതിയാരത്തു വീട്ടുപറമ്പില്‍ മുഴുവന്‍ മരങ്ങളാണ്. അതിയാരത്ത് വീട്ടു പരിസരത്തുനിന്നാണ് കുഞ്ഞുണ്ണിക്കവിതകള്‍ക്ക് തുടക്കമാകുന്നത്. അതിയാരത്ത് വടക്കേ അതിരിലെ തോടും തോടിന്റെ പടിഞ്ഞാറേ അറ്റത്ത് വടക്കേ പറമ്പിലുള്ള കാടും കുളവും ഒക്കെ കുഞ്ഞുണ്ണിയുടെ മനസ്സില്‍ കവിതയുടെ വിത്തുപാകുകയായിരുന്നു. കുഞ്ഞുണ്ണിമാഷ് കാടിന്റെയും കുളത്തിന്റെയും പ്രാധാന്യം രണ്ടുവരിക്കവിതകളിലൂടെ വ്യക്തമാക്കുന്നുമുണ്ട്.
“കാടും കുളവുമില്ലാതെ
നാടയ്യോ മരുഭൂമിയാം
കാടില്ലാ നാട്ടില്‍ കുളമില്ല
കുളമില്ലാ നാട്ടില്‍ കാവില്ല”
അതിയാരത്തുപറമ്പില്‍ ഇല്ലാത്ത വൃക്ഷങ്ങളില്ല. തെങ്ങുകള്‍, കവുങ്ങ്, മാവ്, പ്ലാവ്, പുന്ന, കുടമ്പുളി, അയനി, കാഞ്ഞിരം, കണ്ണിലെണ്ണപ്പൂവ്, മഷിയില, കരിത്തുമ്പ, കറുക, മുത്തത്, കരതുകം, ചന്ദനം അങ്ങനെ പോകുന്നു…. കൊച്ചു കുഞ്ഞുണ്ണി വളര്‍ന്ന് കുഞ്ഞുണ്ണിമാഷായിട്ടും പ്രകൃതി ആ കണ്ണുകള്‍ക്ക് ഒരത്ഭുതം തന്നെയായിരുന്നു. കവിതയിലും അതു പ്രതിഫലിച്ചു. അതിയാരത്തു വീടിനു കുഞ്ഞുണ്ണിക്കവിതകളുമായി അത്രയ്ക്കടുത്ത ബന്ധമാണുള്ളത്. അതിനാലാണ് കുഞ്ഞുണ്ണിമാഷിനെയും അദ്ദേഹത്തിന്റെ കവിതകളെയും സ്നേഹിക്കുന്ന കേരളത്തിലെ നിരവധിയായ ആരാധകര്‍ക്ക് അതിയാരത്ത് വീട്ടുപറമ്പില്‍ കുഞ്ഞുണ്ണിമാഷിന്റെ സ്മാരകമുയരണമെന്ന ആഗ്രഹമുണ്ടാകുന്നത്. ആ ആഗ്രഹത്തിനും ഏഴുവര്‍ഷത്തെ പഴക്കമുണ്ട്.
കുഞ്ഞുണ്ണിമാഷ് മരിച്ച കാലംമുതല്‍ തന്നെ കേള്‍ക്കുന്നതാണ് അതിയാരത്ത് അദ്ദേഹത്തിന്റെ സ്മാരകം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഓരോവര്‍ഷവും മുടങ്ങാതെ ആ പ്രഖ്യാപനം നടത്തിവന്നു. എന്നാല്‍ സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരും തയ്യാറായില്ല. പതിവുപോലെ ഈ ചരമവാര്‍ഷികത്തിനും പ്രഖ്യാപനമുണ്ടായി.
സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ പണം വകയിരുത്തിയിട്ടും കാലങ്ങളായി. ഓരോ വര്‍ഷവും ബജറ്റ് പ്രഖ്യാപനവും പുതുക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ സ്മാരക നിര്‍മ്മാണത്തിന് ഒരു കല്ലുപോലും വയ്ക്കാന്‍ അധികൃതര്‍ക്കായില്ല. ഓരോ വര്‍ഷവും അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ‘കവിയെ സ്നേഹിക്കുന്നവര്‍’ അതിയാരത്ത് വീട്ടുമുറ്റത്തെത്താറുണ്ട്. കവിയെക്കുറിച്ച് വലിയവാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞ്, കുഞ്ഞുണ്ണിക്കവിതയും ചൊല്ലി അവര്‍ പോകും. പിന്നീടവരെ കാണുന്നത് അടുത്ത ചരമവാര്‍ഷികത്തിനാണ്. കുഞ്ഞുണ്ണി മാഷ് ജീവിച്ചിരുന്നപ്പോള്‍ ആ വീട്ടിലെത്തി കവിത കേള്‍ക്കുകയും മാഷിന്റെ കല്‍ക്കണ്ടക്കുപ്പിയില്‍ നിന്ന് മധുരം കൈനീട്ടിവാങ്ങി രുചിക്കുകയും ചെയ്തവരാണിത്തരത്തില്‍ മാഷിനെ അവഹേളിക്കുന്നത്. സ്മാരക നിര്‍മ്മാണത്തിന് അതിയാരത്ത് കുടുംബം അഞ്ച് ഏക്കര്‍ സ്ഥലം വിട്ടു നല്‍കിയിട്ടും സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുഞ്ഞുണ്ണിമാഷും കുടുങ്ങിക്കിടക്കുകയാണ്.
കുഞ്ഞുണ്ണി സ്മാരകത്തെ രാഷ്ട്രീയവല്‍ക്കരിക്കുക കൂടി ചെയ്തവര്‍ കുഞ്ഞുണ്ണിക്കവിതകള്‍ ഒന്നുപോലും വായിച്ചിട്ടില്ലെന്നതാണ് സത്യം. രാഷ്ട്രീയക്കാരുടെ ചെയ്തികളെ ഏറെ വിമര്‍ശിച്ചിട്ടുള്ള കവിയെ തന്നെ അവര്‍ കളികളുടെ ഭാഗമാക്കി. മാറിമാറി വന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ താല്പര്യങ്ങളും സാഹിത്യ അക്കാദമിയിലെ ചിലരുടെ പക്ഷംചേരലുമെല്ലാം കുഞ്ഞുണ്ണി സ്മാരകത്തിന്റെ സാക്ഷാല്‍ക്കാരത്തിനു തടസ്സമായി നില്ക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 26നും വലപ്പാട്ടെ വീട്ടുമുറ്റത്ത് അനുസ്മരണക്കാര് എത്തി. പങ്കെടുത്ത പ്രമുഖരെല്ലാം കവിയെ വാഴ്ത്തി. സ്മാരകത്തിനായി വീണ്ടും പ്രഖ്യാപനമുണ്ടായി. ഇനി അടുത്ത അനുസ്മരണക്കാലത്ത് കാണാമെന്നു പറഞ്ഞ് അവരെല്ലാം പിരിഞ്ഞുപോകുകയും ചെയ്തു.
മലയാളത്തിന്റെ മഹാകവിയായ കുഞ്ഞുണ്ണിമാഷിന് സ്മാരകം അദ്ദേഹത്തിന്റെ കവിതകളാണ്. ഇന്നും കവിതാസ്നേഹികളുടെ മനസ്സില്‍ അത് നിറഞ്ഞു നില്‍ക്കുന്നുണ്ട്. പുതിയ തലമുറയിലേക്ക് ആ വരികള്‍ എത്തുന്നുമുണ്ട്, മരണമില്ലാത്ത സ്മാരകമായി. എങ്കിലും അഞ്ചേക്കര്‍ സ്ഥലം ലഭിച്ചിട്ടും ബജറ്റില്‍ പണം വകയിരുത്തിയിട്ടും സ്മാരകം നിര്മ്മിക്കാനാകാത്ത ‘നൂലാമാല’ എന്താണെന്നാണ് മനസ്സിലാകാത്തത്. അഞ്ചേക്കര്‍ സ്ഥലത്ത് ഒരു സ്മാരകം വയ്ക്കാന്‍ പറ്റില്ലെന്നു വാദിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ സ്ഥലം കുഞ്ഞുണ്ണിമാഷിന്റെ കുടുംബത്തില്‍ നിന്നുകിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. കൂടുതല്‍ സ്ഥലത്ത് വിസ്തൃതമായ വലിയ സ്മാരകം കൂടുതല്‍ ലാഭ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന കണ്ടെത്തലാകാം അത്തരം തീരുമാനങ്ങള്‍ക്കു പിന്നില്‍.
കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങളും അദ്ദേഹത്തിന്റെ കല്‍ക്കണ്ട ഭരണിയും എഴുത്തു പേനയും കുറെ ഓര്‍മ്മകളും സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ചെറിയ സ്ഥലമെങ്കിലും മതി, സ്മാരകമായി. ദയവായി അതിനെയും രാഷ്ട്രീയക്കളിയുടെ ഭാഗമാക്കല്ലെ.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: