തിരുവനന്തപുരം: സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ നിതാഖാത്ത് സമ്പ്രദായം നിര്‍ബന്ധമാക്കിയതോടെ മടങ്ങേണ്ടിവരുന്ന 20 ലക്ഷം വിദേശികളില്‍ മലയാളികളുടെ എണ്ണം ഗണ്യമാണ്. അതില്‍ത്തന്നെ മലബാറുകാരാണ് അധികം. മലപ്പുറം ജില്ലയില്‍ മാത്രം ഒരുലക്ഷത്തിലധികംപേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കരുതുന്നു. പത്തില്‍ താഴെ പേര് ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിയ്ക്കു വയ്ക്കണമെന്ന ഉത്തരവ് കര്‍ശനമാക്കിയതോടെ പരക്കെ ആശങ്ക വളര്‍ന്നിരിക്കുകയാണ്. നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസം കേരളത്തെയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ചെറുകിടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം നിയമഭേദഗതിയിലൂടെയാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ നിശ്ചയിച്ചത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും. ഒരു മാസം മുമ്പത്തെ കണക്കനുസരിച്ച് സ്വദേശികളെ നിയമിക്കാത്ത 3,40,000 സ്ഥാപനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 27വരെ സമയം അനുവദിച്ചത് പാലിക്കാത്ത സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.
മലയാളികളടക്കം വിദേശികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും പത്തില്‍ താഴെപ്പേരാണ് ജോലിയെടുക്കുന്നത്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ചെറിയ കടകളിലും വര്‍ക്ക്ഷോപ്പുകളിലുമാണ്.മലപ്പുറംജില്ലയില്‍ നിന്ന് അഞ്ചുലക്ഷത്തോളം പേരാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലും അവിദഗ്ധ മേഖലയിലും ജോലി ചെയ്യുന്നവരാണ് ഇവരില്‍ ഏറിയകൂറും.
സൗദിയില്‍ അനധികൃത താമസക്കാരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെപ്പേര്‍ പിടിയിലായി. ചെറുകിട കടകളും ബിസിനസ് സ്ഥാപനങ്ങളും നടത്തുന്നവരെല്ലാം ആശങ്കയിലാണ്. മടങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് പലരും. മടക്കയാത്രതന്നെ ഏറെ ക്ലേശമാണിപ്പോള്. ആവശ്യത്തിന് വിമാനമില്ല. ഉള്ളതിന് വന്‍ തിരക്കും വര്‍ധിച്ച നിരക്കുമാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: