ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ നടക്കുന്ന സ്വകാര്യ വല്ക്കരണത്തില് കനത്ത ആശങ്ക ഉയര്‍ത്തിയിരിക്കുന്ന കേരളത്തെ കേന്ദ്രസര്‍ക്കാര്‍ കൈവിടുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യക്ക് പരിമിതികളുണ്ടെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ഇന്ത്യ ഇടപ്പെട്ടതുകൊണ്ട് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന നിതാഖത് നിയമത്തില്‍ നിന്ന് സൗദി പിന്മാറുമെന്ന് കരുതുന്നില്ലെന്നും അവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാജഭരണ രാജ്യമായതിനാല്‍ ഇന്ത്യ സംസാരിച്ചതുകൊണ്ട് പുറപ്പെടുവിച്ച നയത്തില്‍ അവര്‍ മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല. കേരളത്തെ സാരമായി ബാധിക്കുന്നതിനോടൊപ്പം മറ്റു രാജ്യങ്ങളേയും നിതാഖത് നിയമം ബാധിക്കും. ഇതുസംബന്ധിച്ച് സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷവേണ്ടെന്നും പ്രവാസികാര്യമന്ത്രി പറഞ്ഞു.
നിതാഖത് നിയമം നടപ്പാക്കുമ്പോള്‍ കൂട്ടപാലായനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഏത്രപേരെ നിയമം ദോഷമായി ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. വാര്‍ത്ത ആശങ്കാജനകമാണ്. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തും. തൊഴില്‍ നഷ്ടപ്പെടുന്നവരെ അവിടത്തെന്നെ പുനരധിവസിപ്പിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ വരുന്നവരുടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കാനും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിയെത്തുന്നവരെ ഇവിടെയെങ്ങനെ പുനരധിവസിപ്പിക്കുമെന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം കേന്ദ്രം നല്‍കുമെന്നും വയലാര്‍ രവി പറഞ്ഞു.
അതേസമയം, സൗദിയില്‍ സ്വദേശിവല്്കരണത്തിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ നിയമങ്ങളില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
പുതിയ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമാണ് സൗദി അറേബ്യ. നാലുദിവസത്തെ തന്റെ താജികിസ്താന്‍ പര്യടനം കഴിഞ്ഞെത്തിയാലുടന്‍ ഇക്കാര്യത്തില്‍ സൗദി എംബസിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത താമസക്കാരായ 2,01,350 വിദേശികളെ കഴിഞ്ഞ നാലു മാസത്തിനിടെ സൗദി നാടുകടത്തി. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ വിസ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാറും പ്രതിപക്ഷവുമെല്ലാം പ്രസ്താവനപ്രളയം നടത്തുന്നുണ്ടെങ്കിലും പുനരധിവാസ പാക്കേജിനെക്കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. അതേസമയം പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
നടപടി ശക്തമായാല്‍ 2,50,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടും. ഇത്രയും സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം നടപ്പിലാക്കാത്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ഇതോടെ സൗദിയില്‍ താമസിക്കുന്നതിന് വേണ്ട രേഖയായ ഇക്കാമയും പുതുക്കാനാകില്ല. ഇക്കാമ പുതുക്കാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി പാസ്പോര്‍ട്ട് വിഭാഗവും പൊലീസും പിടികൂടി നാടുകടത്തും. ഇതിനുള്ള ചെലവ് സ്വയം വഹിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അനധികൃത തൊഴിലാളികളെ മാത്രമല്ല മനുഷ്യക്കടത്തിലൂടെ എത്തിയവരെയും കുടിയേറ്റക്കാരെയും നാടുകടത്തുന്നുണ്ട്.
തീരുമാനം ഇന്ത്യക്കാരെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറയുന്നുണ്ടെങ്കിലും കര്‍ശന നിയമം പ്രാബല്യത്തിലുള്ള സൗദിയില്‍ നടക്കാന്‍പോകുന്നത് ദുരന്തം തന്നെയാകും. സര്‍ക്കാരും എംബസിയും ജാഗ്രത പാലിക്കുമത്രെ. എത്ര പേരെ ബാധിക്കുമെന്ന കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. സൗദി അധികൃതരുമായി ചര്‍ച്ച നടത്തുനെന്നാണ് പറയുന്നത്. സാവകാശം ലഭിച്ചാല്‍ പരിഹരിക്കാം. കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സ്ഥാനപതിയെ ചുമതലപ്പെടുത്തിയെന്നും വയലാര്‍ രവി അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: