റിച്ചാര്‍ഡ് ഫ്രാങ്കി മുതല്‍ ഫാരിസ് അബൂബക്കറും സാന്റിയാഗോമാര്‍ട്ടിനും വരെയുള്ളവര്‍ വാര്‍ത്താമാധ്യമങ്ങളില്‍ അഴിഞ്ഞാടുന്ന കാലത്താണ് മലപ്പുറം ചേങ്ങോട്ടൂര്‍ പുത്തന്‍വീട്ടില്‍ പയ്യഴി വേലായുധന് നായര്‍ മകന് രാധാകൃഷ്ണനും പ്രശസ്തനാകുന്നത്. അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍പണി നടത്തിയും കരാറെടുത്തും എടുത്ത കരാര്‍ കുളംതോണ്ടിയുമൊക്കെയാണ് ഇക്കൂട്ടരെല്ലാം പേരെടുത്തത്.
ഒന്നാമന് ജനകീയ സൂത്രപ്പണിയുടെ പ്രത്യയശാസ്ത്രനിര്മ്മാതാവായി അവതരിക്കപ്പെട്ടുവെങ്കില് രണ്ടാമന് സിപിഎം ഗ്രൂപ്പ് രാഷ്ട്രീയക്കളിയില്‍ വീണുകിട്ടിയ ബഹുമതി വെറുക്കപ്പെട്ടവന്‍ എന്നതായിരുന്നു. മൂന്നാമനാകട്ടെ ഭാഗ്യാന്വേഷികളുടെ ചോരയൂറ്റുന്ന ലോട്ടറി ഡ്രാക്കുളയുമായി. എന്നാല്‍ ഇതൊന്നുമായിരുന്നില്ല പാവം രാധാകൃഷ്ണന്. മണ്ണഴി യുപി സ്കൂളിലെ അധ്യാപകന്. ജീവിക്കാന്‍ വാധ്യാരുപണി പോരെന്ന് തോന്നിയപ്പോള്‍ മുംബൈയിലേക്ക് കടന്നു. അതും മടുത്ത് മലബാര്‍ സിമെന്റ്സിലെ ചാക്കെടുത്തും കൊടുത്തും ഒരു കച്ചവടം തുടങ്ങി. അത്രമാത്രം. അധ്യാപകവൃത്തിവിട്ട് ചാക്ക് കച്ചവടം തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്റെ ആസ്തി മലപോലെ ഉയര്‍ന്നു.
അഞ്ഞൂറുകോടിയിലധികമായി അത് വളര്‍ന്നു. പോസ്റ്റുമാനായിരുന്ന പയ്യഴി വേലായുധന് നായരുടെ മകന് കൈനിറയെ കാശുവന്നപ്പോള്‍ അസൂയാലുക്കളും പെരുകി. അവരില്‍ പത്രക്കാര് മുതല്‍ സിബിഐ ഉദ്യോഗസ്ഥര്‍ വരെ പെടുന്നുണ്ടെന്ന് രാധാകൃഷ്ണന് പറയുന്നു. അത്തരത്തില്‍ അസൂയപൂണ്ട മാധ്യമങ്ങളാണ് തനിക്ക് ചാക്ക് എന്ന് ഇരട്ടപ്പേരിട്ടതെന്നും പരാതിയുണ്ട് അദ്ദേഹത്തിന്.
അഴിമതിക്കരാറുകള്‍ കൊണ്ട് വിവാദകലുഷിതമായ മലബാര്‍ സിമന്റ്സ് കമ്പനിയുടെ സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണമാണ് രാധാകൃഷ്ണന് എന്ന വമ്പനെ പുറംലോകത്തിന് മുമ്പില്‍ തുറന്നുകാട്ടിയത്. രാധാകൃഷ്ണന്റെ ചാക്കിനുള്ളില്‍ കയറാത്ത ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ മന്ത്രിമാരോ ഇനി ബാക്കിയുണ്ടാവില്ല എന്നതാണ് വസ്തുത. ഏഴ് വമ്പന്‍ ബാര്ഹോട്ടലുകളടക്കം ഇരുപത്തഞ്ചോളം വ്യവസായ സ്ഥാപനങ്ങള്‍, ഭൂമി കച്ചവടം, സിമന്റ് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഡീലിംഗ്….. മണ്ണഴിപ്പള്ളിക്കൂടത്തിലെ പഴയ ഹിന്ദിവാധ്യാര് പയറ്റാത്ത മുറകളില്ല. 1994മുതല്‍ 13 കൊല്ലം. സിമന്റ് ചാക്കിന് കരാറെടുത്തവന്‍ കമ്പനി എംഡിയെയും ചാക്കിലാക്കി ഭരണം നടത്തിയ നാളുകള്‍.
സര്‍ക്കാര്‍ അധീനതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ കോടികളുടെ അഴിമതിയിലേക്ക് തള്ളിവിട്ട കഥകള്‍ ഓരോന്നായി പുറത്തുവന്നപ്പോഴും ഭരണപ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാര്‍ വാപൊത്തി നിന്നു. അഴിമതികള്‍ മാത്രമല്ല അവ മൂടിവയ്ക്കാന്‍ മലബാര്‍ സിമന്റ്സില്‍ നടന്ന ദുരൂഹമരണങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. ചാക്കെടുത്തും കൊടുത്തും വളര്‍ന്ന രാധാകൃഷ്ണന് വിജിലന്‍സെടുത്ത ഒട്ടുമിക്ക കേസുകളിലും പ്രതിയായി. ചുണ്ണാമ്പുകല്ലിടപാട്, ഫ്ലൈ ആഷ് ടെണ്ടര്‍, ഫ്ലൈ ആഷ് കടത്ത്, ലൈനര്‍ പ്ലേറ്റ് ഡീലിംഗ്….. അഴിമതികളില്‍ ചാക്കിനെ സഹായിക്കാന്‍ ഐപിഎസ് ഉന്നതര്‍ മുതല്‍ ഭരണാധികാരികള്‍ വരെ മത്സരിച്ചു. ചാക്ക് നിറയെ പണവുമായി കഷണ്ടികയറിയ തലയും തടവി രാധാകൃഷ്ണന് അരങ്ങും അണിയറയും വാണു.
അന്വേഷണങ്ങള്‍ പലവഴിക്ക് മുറുകിയപ്പോഴാണ് ചാക്കില്‍ നിന്നും പലരും പുറത്തുചാടാനൊരുങ്ങിയത്. തന്റെ ഓഫീസ് മുറിയില്‍ രാധാകൃഷ്ണന് സഹായംചോദിച്ചു വന്ന കഥ ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ അംഗവിക്ഷേപങ്ങളോടെ അഭിനയിച്ച് കാട്ടി ചീഫ് വിപ്പ് അരങ്ങു തകര്‍ത്തു, ‘ എത്രപേര്‍ക്ക് പണം കൊടുത്തു, പെണ്ണിനെ കൊടുത്തു എന്നെല്ലാം അയാള്‍ എന്നോട് പറഞ്ഞു. ഞാനെല്ലാം ചിരിച്ചുകൊണ്ടു കേട്ടിരുന്നു’, എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആപല്‍ബാന്ധവന്റെ വെളിപ്പെടുത്തല്‍. പോയത് സത്യമാണ് എന്ന് പറയുക മാത്രം ചെയ്ത രാധാകൃഷ്ണന് ബാക്കി വിഴുങ്ങി. പറയേണ്ടപ്പോള്‍ പറയുമെന്ന ഭീഷണി വേറെയും.
എന്തായാലും ചാക്ക് രാധാകൃഷ്ണന് പറയേണ്ടതൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. അഴിമതിക്കേസുകളില്‍ തനിക്കനുകൂലമായി മൊഴിനല്‍കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണനും കൂട്ടരും നടത്തിയ നിരന്തര പീഡനത്തിന്റെയും ഭീഷണിയുടെയും ഫലമാണ് ശശീന്ദ്രന്റെയും കുരുന്നുകളുടെയും മരണമെന്ന് സിബിഐ പറയുന്നു. അവിടെയാണ് പഴയ സിബിഐ സിനിമാക്കഥയിലെ നാരായണന് നമുക്ക് മുന്നിലേക്ക് വരുന്നത്. ‘എനിക്ക് ഇവിടെമാത്രമല്ലെടാ പിടി, അങ്ങ് ഡല്‍ഹിയിലുമുണ്ടെടാ പിടീ…..’ എന്ന് വിളിച്ചുപറയുന്ന പ്രതാപചന്ദ്രന്റെ കഥാപാത്രം. അല്ലെങ്കില്‍ ശശീന്ദ്രന്റെയും മക്കള്‍ വിവേക്, വ്യാസ് എന്നിവരുടെയും ദുരൂഹമരണം ആത്മഹത്യയാണെന്നും അതില്‍ പ്രേരണാകുറ്റം മാത്രമേ രാധാകൃഷ്ണനുള്ളു എന്നും സിബിഐ കണ്ടെത്തുമ്പോള്‍ ആ ഡല്‍ഹിയിലെ പിടിയുടെ ബലം എത്രയുണ്ടെന്ന് വേറെ പറയേണ്ടതുണ്ട്.
എന്നിട്ടും ഒരു പാവത്താന്റെ മുഖഭാവവുമായാണ് രാധാകൃഷ്ണന്റെ പ്രതൃക്ഷപ്പെടല്‍. യുപിസ്കൂള്‍ അധ്യാപകനായിരുന്ന ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് ചോദിക്കാനും ആളുണ്ടായി. അവാര്‍ഡ് കൊടുക്കാന്‍ പത്രങ്ങളുണ്ടായി. അകമ്പടി നടക്കാന്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുണ്ടായി. അല്ലെങ്കിലും നമ്മുടെ നാട്ടില്‍ ഇത്തരം പാവത്താന്മാര്ക്കാണ് ഇപ്പോള്‍ വിപണിമൂല്യം. മനുഷ്യസ്നേഹിയായ ഒരു പാവത്താന്‍ രണ്ടാഴ്ച മുമ്പാണല്ലോ മകളുടെ നിക്കാഹ് കൂടുവാന്‍ ബംഗളുരുവില്‍ നിന്ന് ഹെലികോപ്ടര്‍ പിടിച്ച് കേരളത്തിലെത്തി മടങ്ങിയത്. എന്തൊരു സ്വീകരണമായിരുന്നു ഷമീറയുടെ വാപ്പച്ചിക്ക് നമ്മുടെ ചാനല്‍ മുതലാളിമാര്‍ ഒരുക്കിക്കൊടുത്തത്. ബംഗളുരുവിലെ പരപ്പനാരാ ജയിലില്‍ നിന്ന് വാപ്പച്ചിഎത്തി കുത്ത്ബ ചൊല്ലി മകളുടെ നിക്കാഹ് നടത്തി. പെണ്മക്കളുടെ കല്യാണത്തിന് അവധി കിട്ടാതെ അറബുനാടുകളില്‍ ജോലിചെയ്യുന്ന ബാപ്പമാര് കണ്ടുപഠിക്കണം.
നര്‍ഗീസിന്റെയും സുനില്‍ദത്തിന്റെയും മുടിയനായ പുത്രനാണ് മറ്റൊരു പാവം. അമ്പതാംവയസിലും ഒന്നുമറിയാത്ത പാവം കുഞ്ഞാണ് സഞ്ജു എന്നാണല്ലോ ടി.ജെ.എസ്. ജോര്‍ജ്ജ് ആദി മാധ്യമകേസരികളുടെ വാദം. ദാവൂദ് ഇബ്രാഹിം വെടിപൊട്ടിച്ചുകളിക്കാന് വാങ്ങിച്ചുകൊടുത്ത തോക്കുമായി പാവം ഒന്നുമറിയാതെ നടക്കുകയായിരുന്നുവത്രെ. എന്തായാലും നമ്മുടെ മണ്ണഴിപ്പള്ളിക്കൂടത്തിലെ പഴയ ഹിന്ദിമുന്ഷി എത്തപ്പെട്ടത് ഇത്രയേറെ ആരാധകരുള്ള പാവത്താന്മാരുടെ ശ്രേണിയിലാണെന്നതുകൊണ്ട് അദ്ദേഹത്തിന് ആശ്വസിക്കാം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: