ന്യൂദല്‍ഹി: ദുഃഖവെള്ളിയാഴ്ചയുടെ ആചരണ വേളയില്‍ പരിവര്‍ത്തിത ക്രൈസ്തവരെ സഭയും പള്ളിയും ചതിച്ചെന്ന പരാതിയുമായി പുവര്‍ ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്മെന്റെന്ന ക്രിസ്ത്യന്‍ സംഘടന. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സഭ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി പരിവര്‍ത്തിത ക്രൈസ്തവരുടെ പുരോഗതിയും സമത്വവും ഉറപ്പുവരുത്തുന്നതിന് പകരം അവരെ പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടാനാണ് ശ്രമിക്കുന്നതെന്ന് ക്രിസ്ത്യന്‍ നേതാവ് ആര്.എല്‍.ഫ്രാന്‍സിസ് കുറ്റപ്പെടുത്തി. ക്രിസ്തുമതത്തില്‍ ജാതി ഇല്ലാത്തതിനാല്‍ ഈ വേര്‍തിരിവിന് അടിസ്ഥാനമില്ല. പരിവര്‍ത്തിത ക്രൈസ്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന കന്യാസ്ത്രീകളും പുരോഹിതന്മാരും അസമത്വത്തിന്റെയും ചൂഷണത്തിന്റെയും ഇരകളാണ്. ഇന്ത്യന്‍ ചര്‍ച്ച് ക്രിസ്തുവിനെ സമ്പൂര്‍ണമായും ഒഴിവാക്കി തങ്ങളുടെ സാമ്രാജ്യത്വ അതിമോഹം അടിച്ചേല്‍പ്പിക്കുകയാണ്. രണ്ടാം വത്തിക്കാന്റെ തീരുമാനവും കാനോന്‍ നിയമവും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും പരിവര്‍ത്തിത ക്രൈസ്തവരാണ്. അതില്‍ എണ്‍പതുശതമാനവും ദളിതരും ആദിവാസി സമൂഹവുമാണ്. എന്തായാലും കത്തോലിക്കരിലെ ദളിതരായ ബിഷപ്പുമാരുടെ എണ്ണം 168ല്‍ വെറും നാലാണ്. 13,000 അതിരൂപതാ പുരോഹിതന്മാര്, 14,000 മതപുരോഹിതന്മാര്, 5,000 പാസ്റ്റര്‍മാര്‍, 10,000ത്തിലധികം കന്യാസ്ത്രീകള്‍ എന്നിവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദളിതര്‍. അവരാകട്ടെ ചര്‍ച്ച സംവിധാനത്തില്‍ വളരെയധികം ഒതുക്കപ്പെട്ടിരിക്കുന്നു, അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സഭ അമിതമായി ഭൂസ്വത്ത് അടിച്ചെടുത്തിരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ല. അതേസമയം പാശ്ചാത്യദേശങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമമുണ്ട്. അവിടെ ഇതൊക്കെ പരിശോധിക്കാന്‍ ചില സംവിധാനങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ളത് സഭയ്ക്കാണ്. അത്തരം ഭൂമി മുഴുവന്‍ ഒന്നാന്തരം കോളനികളാണ്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ 22 ശതമാനവും കയ്യാളുന്നത് സഭയാണ്. ആരോഗ്യത്തിലാകട്ടെ 30 ശതമാനവും. പാവപ്പെട്ട ദരിദ്രരായ ക്രിസ്താനികള്‍ മരിക്കുന്നു. എന്നാല്‍ സഭാ നേതൃത്വം മതസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന തിരക്കിലും. പോരാഞ്ഞിട്ട് തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പദവി നേടിയെടുക്കാനുള്ള പ്രയത്നത്തിലും. ദളിത് ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥ ദളിത് ഹിന്ദുവിനെക്കാളും വളരെ പുറകിലാണെന്ന് പിസിഎല്എം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദുസമൂഹം ദളിതര്‍ക്ക് വളരാനുള്ള അവസരമൊരുക്കിയപ്പോള്‍ സഭയാകട്ടെ സാമ്രാജ്യം കെട്ടിപ്പൊക്കുന്ന തിരിക്കിലായിരുന്നു. സുവിശേഷ വത്കരണത്തിന് ചെലവഴിക്കുന്ന ഫണ്ട് ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമത്തിന് ചെലവഴിക്കണമെന്ന് ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്മെന്റ് പോപ്പ് ഫ്രാന്സിസിനോടും വത്തിക്കാന്‍ സുപ്രീം കൗണ്‍സിലിനോടും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനോടും ആവശ്യപ്പെട്ടു. ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള അധികാരം ക്രിസ്ത്യാനികള്ക്കുള്ളതാണ്. സഭയുടെ അധികാരം ക്രിസ്താനികള്‍ക്ക് കൈമാറണം. സഭ സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്നഫണ്ട് ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമത്തിന് ചെലവഴിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: