കണ്ണൂര്‍: സിഐടിയു അഖിലേന്ത്യസമ്മേളനം ആദ്യമായി കണ്ണൂരില്‍ വന്‍ പ്രചാരണകോലാഹലത്തോടെ നടത്താന്‍ സിപിഎമ്മും സിഐടിയും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍ സംഘടനയ്ക്കുവേണ്ടി ചോരയും നീരും നല്കിയ നേതാവിന്റെ കുടുംബം സംഘടന തങ്ങളോടുകാട്ടുന്ന ക്രൂരമായ അവഗണനയില്‍ തീവ്ര ദുഃഖവും അമര്‍ഷവും അടക്കാനാവാതെ വിതുമ്പുന്നു. പതിറ്റാണ്ടുകളോളം സിഐടിയുവിന്റെ സംസ്ഥാന അമരക്കാരനും ഒട്ടേറെ തവണ നിയമസഭാംഗവുമായ ഒ.ഭരതന്റെ കുടുംബമാണ് സംഘടന തങ്ങളോടുകാട്ടുന്ന അവഗണനയില്‍ നീറിക്കഴിയുന്നത്.
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നാടുനീളെ ആദ്യകാല നേതാക്കളുടെ ഛായാചിത്രങ്ങളടങ്ങിയ ഫ്ലക്സ് ബോര്‍ഡുകള്‍ ആയിരക്കണക്കില്‍ സ്ഥാപിച്ചപ്പോള്‍ അതിലൊന്നില്‍പോലും ഭരതന്റെ ചിത്രമുണ്ടായിരുന്നില്ല. സമ്മേളനത്തിന്റെ ഭാഗമായി സിഐടിയുവിന്റെ ആദ്യകാല പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേക ആദരിച്ചിരുന്നുവെങ്കിലും അവിടെയും ഭരതന്റെ കുടുംബം തീര്‍ത്തും അവഗണിക്കപ്പെട്ടു. ഭരതന്റെ ഭാര്യ സരോജിനിയേയോ കുടുംബാംഗങ്ങളെയോ ആദരണചടങ്ങുകളിലോ സമ്മേളനവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ചടങ്ങുകളിലോ ക്ഷണിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ കഴിഞ്ഞദിവസം തന്നെ വന്നുകണ്ട ചില മാധ്യമപ്രവര്‍ത്തകരോട് സരോജിനി കണ്ണീരോടെയാണ് വിവരിച്ചത്. അതിന് മാത്രം തന്റെ ഭര്‍ത്താവ് എന്ത് കുറ്റമാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരതന് സിഐടിയു ജാഥ നയിക്കുന്ന ചിത്രവും അവര്‍ മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. സംസ്ഥാനത്ത് ഇന്ന് നിലിവുള്ള നേതാക്കളെക്കാളൊക്കെ സംഘടന കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഭരതന് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ടത് നിസ്സാര കാരണങ്ങളുടെ പേരിലായിരുന്നു. കെഎസ്ആര്‍ടിസി എംപ്ലോയ്സ് യൂണിയന് നേതാവായിരുന്ന ഭരതനോട് നേതൃത്വത്തില്‍ നിന്നും മാറിനില്ക്കാന് പാ ര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയുണ്ടായെങ്കിലും യൂണിയന് വീണ്ടും അദ്ദേഹത്തെ ഭാരവാഹിയായി തെരഞ്ഞെടുക്കുകയായിരുന്നു. സംഘടനാ നേതാവായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ചുമതല ഒഴിയാന്‍ അദ്ദേഹം തയ്യാറായതുമില്ല. ഇതേതുടര്‍ന്നാണ് സിപിഎം ഭരതനെതിരെ നടപടിയെടുത്ത് സംഘടനയില്‍ നിന്നും പുറത്താക്കിയത്. ഇതേതുടര്‍ന്ന് ഭരതന് ഏറെ ദുഃഖിതനായിരുന്നെങ്കിലും കെ.ആര്.ഗൗരിയമ്മയുടെയും എം.വി. രാഘവന്റെയും പാത പിന്തുടര്ന്ന് പാര്‍ട്ടി വിട്ടില്ല. താന്‍ ജീവനുതുല്യം സ്നേഹിച്ച സംഘടനയില്‍ നിന്നും നിഷ്കാസിതനായതിന്റെ ദുഃഖവും പേറിയാണ് ജീവിതത്തില്‍ നിന്നും അദ്ദേഹം വിടപറഞ്ഞത്. മരിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സിപിഎമ്മും സിഐടിയുവും ഭരതനോട് ക്ഷമിക്കാന്‍ തയ്യാറായില്ലെന്നതാണ് കണ്ണൂരില്‍ ആദ്യമായി നടക്കുന്ന അഖിലേന്ത്യാസമ്മേളനവേളയില് ഭരതന്റെ കുടുംബത്തോട് കാട്ടുന്ന കൊടിയഅവഗണന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: