റിയാദ്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്ക് ശേഷവും സൗദി പ്രവാസികളുടെ ആശങ്ക അകലുന്നില്ല. നടപടികള്‍ കര്‍ശനമാക്കിയ സൗദി അധികൃതര്‍ പരിശോധന 24 മണിക്കൂറും തുടരുകയാണ്.
ശനിയാഴ്ച്ച പ്രധാനമായും പരിശോധനകള്‍ നടന്നത് മദീനയിലും മക്കയിലും ജിദ്ദയിലെ മേഖലകളിലുമായിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഇടപെടലോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ഒട്ടേറെപ്പേര്‍ ഒളിവില്‍ കഴിയുന്നുണ്ട്. മലയാളികളില്‍ ജോലി നഷ്ടപ്പെടുന്നവരില്‍ ഏറെയും സെയില്സ്മാന് തസ്തികയില്‍ ഉള്ളവരാണ്.
നിതാഖത് നിയമപ്രകാരം ചുവപ്പ് പട്ടികയില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിലച്ചതോടെ സ്വന്തമായി സ്ഥാപനം നടത്തുന്ന ആയിരക്കണക്കിന് മലയാളികളാണ് ദുരിതത്തിലായത്.
പരിശോധനക്കായി ആയിരത്തിലധികം ഇന്സെപ്കടര്മാരേയാണ് നിയമിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് പരിശോധന തുടങ്ങിയതായി സൗദി പാസ്പോര്‍ട്ട് ഡയറക്ട്രേറ്റും അറിയിച്ചു.
നിയമലംഘകരെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നും ശരിയായ വിസയും തങ്ങളുടെ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാകില്ലെന്ന് സൗദി അധികൃതര്‍ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാത്തവര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് വിസ മാറാന്‍ ഇനിയും സമയമുണ്ടെന്ന അധികൃതരുടെ പ്രഖ്യാപനം അല്‍പ്പം അശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: