കേരളത്തിലെ ഹൈസ്കൂള്‍ ക്ലാസുകളുടെ കലുഷിതമായ അന്തരീക്ഷം പാടേ മാറ്റുന്ന നിശബ്ദ വിപ്ലവമായിരിക്കുന്നു കുട്ടിപ്പോലീസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിനെക്കുറിച്ച് ജന്മഭൂമി ലേഖകന്‍ സി.രാജ തയ്യാറാക്കിയ പരമ്പര ഇന്നുമുതല്‍
സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ടാണ് നിര്‍ബന്ധിത സൈനിക പരിശീലനം വേണമെന്ന് ആവശ്യപ്പെടാത്തത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. ചില എക്സ് സര്‍വീസുകാര്‍ പറയുന്ന ‘പട്ടാളക്കഥ’കള്‍ പലര്‍ക്കും തമാശയാണെങ്കിലും അവര്‍ പലരും പറയുന്ന നിര്‍ബന്ധിത സൈനിക സേവനം എന്ന ആശയം രാജ്യത്തെ യുദ്ധ സന്നദ്ധമാക്കാനുദ്ദേശിച്ചുള്ളതല്ലല്ലോ. മറിച്ച് ജനങ്ങള്‍ക്കിടയില്‍ ചില ‘പട്ടാളച്ചിട്ട’കള്‍ നടപ്പാക്കുന്നത് വ്യക്തികള്‍ക്കും നാടിനും ഗുണകരമാകുമെന്ന വിശ്വാസത്തിലുണ്ടാകുന്നതാണ്.
‘കാക്കി’യെ കാമ്പസില്‍ കയറ്റുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ഏറെ നടന്നിട്ടുള്ള നമ്മുടെ നാട്ടില്‍ പോലീസിന്റെ ഗുണങ്ങള്‍ കാമ്പസുകളില്‍, അതും സ്കൂള്‍ കാമ്പസുകളില്‍, നടപ്പിലാക്കുന്നതു ഗുണകരമാണെന്നു തെളിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍തന്നെ മര്യാദയുള്ള, അനുസരണയുള്ള, വിശ്വസ്തതയുള്ള, ബുദ്ധിശാലിയായ, നെഞ്ചുറപ്പുള്ള, സഹായതല്പരനായ ഒരാളാകണം തന്റെ കുട്ടിയെന്നാഗ്രഹിക്കാത്തവരുണ്ടോ? ആ സങ്കല്‍പ്പത്തിന്റെ സാക്ഷാത്കാരമായ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് (എസ്പിസി) എന്ന കുട്ടിപ്പോലീസ് ഇപ്പോള്‍ സ്കൂള്‍ കാമ്പസുകളില്‍ വന്‍ വിജയമായിരിക്കുന്നു. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതി 247 ഹൈസ്കൂളുകളിലെത്തിക്കഴിഞ്ഞു. 15,064 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുണ്ട്. പദ്ധതി നടപ്പാക്കാന്‍ 500 സ്കൂളുകളുടെ അപേക്ഷ കിട്ടിയിട്ടുണ്ട്. ഈ കേരള പദ്ധതി മാതൃകയാക്കി രാജസ്ഥാനില്‍ 17 സ്കൂളുകളില്‍ പദ്ധതി ആരംഭിച്ചു. ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക നടപ്പാക്കാന്‍ പോകുന്നു.
കാക്കിയെ എങ്ങനെയൊക്കെ അറിയാം കുട്ടികള്‍ക്ക്? ഒന്നുകില്‍ തരംതാണ തമാശക്കഥാപാത്രമായി, അല്ലെങ്കില്‍ കൊള്ളരുതായ്മകള്‍ക്കും കുറ്റവാളികള്‍ക്കുമൊപ്പം നില്ക്കുന്ന വില്ലനായി. ഇങ്ങനെ സിനിമകളിലും വാര്‍ത്തകളിലും മോശക്കാരായി നിറഞ്ഞു നില്ക്കുന്ന പോലീസിനെ അവജ്ഞയോടെ കണ്ടിരുന്നവര്‍ക്ക് ഒരു പുതിയ പാഠം കിട്ടിയിരിക്കുന്നു സ്റ്റുഡന്റ്സ് പോലീസിംഗിലൂടെ-
പദ്ധതി പോലീസ്സേനയോട് തങ്ങള്‍ക്കുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെടുത്തതായി എസ്പിസി കഴിഞ്ഞവര്‍ഷം നടത്തിയ സമ്മര്‍ക്യാമ്പിലെ മികച്ച ഓള് റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഗവ.മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി വിഘ്നേശ് പറയുന്നു. കേഡറ്റാവുന്നതിന് മുന്‍പ് പോലീസ് തനിക്കൊരു പേടി സ്വപ്നമായിരുന്നു. നമ്മളെ ഉപദ്രവിക്കാന്‍ വരുന്നവര്‍ എന്ന കാഴ്ചപ്പാടായിരുന്നെന്നും വിഘ്നേശ് പറയുന്നു.
“കേഡറ്റായതോടെ ആ തെറ്റിദ്ധാരണ മാറി. നിയമങ്ങള്‍ നമുക്കുവേണ്ടിയുള്ളതാണെന്നും അത് പാലിക്കേണ്ട കടമ നമുക്കുണ്ടെന്നുമുള്ള ബോധ്യമുണ്ടായി. ജീവിതത്തിലും സ്വഭാവത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി”, വിഘ്നേശ് പറയുന്നു.
സമൂഹത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള ആത്മവിശ്വാസം എസ്പിസിയിലൂടെ ലഭിക്കുമെന്നാണ് കഴിഞ്ഞവര്‍ഷത്തെ മികച്ച കമാന്‍ഡറായ മണക്കാട് ഗേള്‍സ് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ അഭിപ്രായം. എന്‍സിസിയില്‍ ചേരണമെന്ന ഫാത്തിമയുടെ ആഗ്രഹം ഉമ്മയുടെ എതിര്‍പ്പ് കാരണം നടന്നില്ല. നീ പെണ്‍കുട്ടിയായതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ പോവേണ്ടിവരും. അതുവേണ്ടെന്ന് ഉമ്മ പറഞ്ഞപ്പോള്‍ തനിക്ക് നല്ല വിഷമമുണ്ടായെന്ന് ഫാത്തിമ പറഞ്ഞു. തുടര്‍ന്ന് അധ്യാപകരോട് എന്സിസിപോലെ മേറ്റ്ന്തെങ്കിലും പരിപാടിക്ക് ചേരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്പോഴാണ് എസ്പിസി പദ്ധതി നടപ്പാവുന്നത്. പദ്ധതിയെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ വീണ്ടും എതിര്‍പ്പ്. ബഹളമുണ്ടാക്കിയപ്പോള്‍ അച്ഛന് താനറിയാതെ സ്കൂളില്‍ വന്ന് കാര്യങ്ങള്‍ അന്വേഷിച്ച് ഉമ്മയെ പറഞ്ഞു മനസിലാക്കി. അവളുടെ ആഗ്രഹത്തിന് എതിരുനില്‍ക്കേണ്ട എന്നും പറഞ്ഞു. “കഴിഞ്ഞവര്‍ഷം പാസിംഗ് ഔട്ട് പരേഡിലും റിപ്പബ്ലിക്ദിനത്തിലും പരേഡ് നയിച്ചത് ഞാനായിരുന്നു. ജേക്കബ് പുന്നൂസ് സാറടക്കം പല ഉദ്യോഗസ്ഥരും വിളിച്ച് അഭിനന്ദിച്ചു. പല ബന്ധുക്കളും നാട്ടുകാരും അഭിനന്ദിച്ചപ്പോള്‍ ഉമ്മയും എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിച്ച നിമിഷങ്ങളായിരുന്നു അത്”, ഫാത്തിമയുടെ വാക്കുകള്‍.
എസ്പിസി കേഡറ്റായതുകൊണ്ട് പൂവാലശല്യമൊതുക്കിയ അനുഭവവും ഫാത്തിമയ്ക്കുണ്ട്. ഒരു ദിവസം സ്കൂളിലെ ഒരു പെണ്‍കുട്ടി ഫാത്തിമയെ കണ്ട് ബസ്സ്സ്റ്റോപ്പില് തങ്ങളെ ചിലര്‍ ശല്യം ചെയ്യുന്ന പതിവുണ്ടെന്നറിയിച്ചു. ഫാത്തിമ ഈ വിവരം ഉടന്‍ ഡ്രില്‍ ഇന്‍സ്പെക്ടറായ ശ്രീകുമാറിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രശ്നം കൈയോടെ ഒതുക്കി. പിന്നീട് ഇതുവരെ ആ പരിസരത്ത് പൂവാലശല്യമുണ്ടായിട്ടില്ല. എസ്പിസിയുടെ അനുഭവസമ്പത്ത് പഠനത്തിനും ഗുണംചെയ്തതായി ഫാത്തിമ പറയുന്നു. ശരാശരി പഠന നിലവാരം പുലര്‍ത്തിയിരുന്ന തനിക്ക് കേഡറ്റായതിനുശേഷം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സ്വയം തോന്നിത്തുടങ്ങി. സമ്മര്‍ ക്യാമ്പുകളില്‍ പഠനവിഷയങ്ങളില്‍ വിദഗ്ധ അധ്യാപകര്‍ എടുത്ത ക്ലാസുകള്‍ വളരെ ഗുണം ചെയ്തതായും ഫാത്തിമ പറയുന്നു. ഫാത്തിമ ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാണ്. പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പും പരീക്ഷ കഴിഞ്ഞു എസ്പിസിയിലെ പല ഉദ്യോഗസ്ഥരും സുഹൃത്തുക്കളും വിളിച്ച് വിശേഷം തിരക്കിയിരുന്നു. ഈ ആത്മബന്ധം തന്നെയാണ് എസ്പിസിയുടെ ഏറ്റവും വലിയ നേട്ടമെന്നും ഫാത്തിമ പറയുന്നു. ഫാത്തിമയുടെ അനുജന് ഷെയ്ക്ക് മുഹമ്മദ് ഇപ്പോള്‍ ആറാം ക്ലാസിലാണ്. ഷെയ്ക്ക് മുഹമ്മദിനെയും എസ്പിഎസിയുടെ ഭാഗമാക്കാന്‍ കാത്തിരിക്കുകയാണ് ഫാത്തിമയും കുടുംബവും.
(നാളെ: പോലീസിനാകുന്നതും പോലീസാകുന്നതും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: