ന്യൂദല്‍ഹി: പൊതുതെ രഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ലമെന്ററി ബോര്‍ഡില്‍ തിരിച്ചെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പുനപ്രവേശനമുള്പ്പെടെ കേരളത്തിന്റെ ശക്തമായ സാന്നിദ്ധ്യം വിളിച്ചറിയിച്ചാണ് ഇക്കുറി രാജ്നാഥ് തന്റെ സഖ്യം രൂപീകരിച്ചിരിക്കുന്നത്. പാര്‍ലമെന്ററി ബോര്‍ഡില്‍ സ്ഥാനം പിടിക്കുന്ന ഏക മുഖ്യമന്ത്രിയാണ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ മോദി. പാര്‍ട്ടി മുന്‍ കേരള അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് ദേശീയ സെക്രട്ടറിയായി. പി.പരമേശ്വരന്, ഒ.രാജഗോപാല്‍ എന്നിവരാണ് ഇതിന് മുന്‍പ് കേരളത്തില്‍ നിന്ന് ബിജെപിയുടെയും ജനസംഘത്തിന്റെയും ദേശീയ ഭാരവാഹികളായിട്ടുള്ളത്.
മുന്‍ കേരള അധ്യക്ഷന്‍ സി.കെ.പത്മനാഭന്, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭ സുരേന്ദ്രന് എന്നിവരെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജോര്‍ജ് കുര്യന് എന്നിവര്‍ നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ഡി. സദാനന്ദ ഗൗഡ, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി, ബല്‍ബീര്‍ പുഞ്ച്, സഥല് മാലിക്, സി.പി.ഥാക്കൂര്‍ എന്നിവരെ ഉപാധ്യക്ഷന്മാരായും പിലിഭിത്തില്‍ നിന്നുള്ള യുവ എം.പി വരുണ്‍ ഗാന്ധി, ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, മുരളീധര്‍ റാവു, രാം ലാല്‍, രാജീവ് പ്രതാപ് റൂഡി, ധര്‍മ്മേന്ദ്ര പ്രധാന്, അനന്ത് കുമാര്‍ തുടങ്ങിയവരാണ് ജനറല്‍ സെക്രട്ടറിമാര്‍. മുഖ്താര്‍ അബ്ബാസ് നഖ്വി, മഹിളാമോര്‍ച്ച അധ്യക്ഷയായിരുന്ന സ്മൃതി ഇറാനി, എസ്.എസ് ആലുവാലിയ തുടങ്ങിയവരെ ഉപാധ്യക്ഷന്മാരായും തിരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി, എല്‍ .കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റലി, ആനന്ദ് കുമാര്‍, മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരി, തവര്‍ചന്ദ് ഗെഹ്ലോട്ട്, രാംലാല്‍ തുടങ്ങിയ 12 അംഗ പാര്‍ലമെന്ററി ബോര്‍ഡാണ് രൂപീകരിച്ചിട്ടുള്ളത്. ഇവരെ കേന്ദ്ര ഇലക്ഷന് കമ്മിറ്റിയിലും നിലനിര്‍ത്തി.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്, മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളാണ്. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജനെ സെക്രട്ടറിയായി പ്രഖ്യാപിച്ചു.
ചലച്ചിത്രതാരങ്ങളായ ഹേമമാലിനി, ശത്രുഘ്നന്‍ സിന്‍ഹ, വിനോദ് ഖാന്ന, ക്രിക്കറ്റ് താരം നവ്ജ്യോത്സിങ് സിദ്ധു എന്നിവര്‍ എണ്‍പതംഗ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ എന്നിവരും നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.
ഷാനവാസ് ഹുസൈന്, നിര്‍മ്മലാ സീതാരാമന്, പ്രകാശ് ജാവ്ദേക്കര്‍, വിജയശങ്കര്‍, സുധാംശു ത്രിവേദി, മീനാക്ഷി ലേഖി, ക്യാപ്ടന് അഭിമന്യൂ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.
ശ്യാം ജാജു, ഭൂപേന്ദ്ര യാദവ്, പി.കെ.കൃഷ്ണദാസ്, അനില്‍ ജെയിന് , വിനോദ് പാണ്ഡെ, ത്രിവേന്ദ്ര റാവത്ത്, രാമേശ്വര്‍ ചൗരസ്യ, ആരതി മേഹ്റ, രേണു കുഷ്വാഹ, സുധ യാദവ്, സുധ മലയ്യ തുടങ്ങിയവരും സെക്രട്ടറിമാരായി ചുമതലയേല്‍ക്കും.
സുശ്രീ സരോജ് പാണ്ഡെ (മഹിളാമോര്‍ച്ച), അനുരാഗ് താക്കൂര്‍ (യുവമോര്‍ച്ച), ഡോ. സഞ്ജയ് പാസ്വാന് (പട്ടികജാതി മോര്‍ച്ച), ഫഗ്ഗന്‍സിങ് കുലസ്തെ (പട്ടികവര്‍ഗ്ഗ മോര്‍ച്ച), അബ്ദുള്‍ റഷീദ് (ന്യൂനപക്ഷ മോര്‍ച്ച), ഓം പ്രകാശ് ധന്‍കര്‍ (കര്‍ഷക മോര്‍ച്ച) എന്നിവരെ വിവിധ പോഷകസംഘടനകളുടെ അധ്യക്ഷന്മാരായും നാമനിര്‍ദേശം ചെയ്തു.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: