ന്യൂദല്‍ഹി: അര്‍ബുദരോഗ ചികിത്സയ്ക്കുള്ള സുപ്രധാന മരുന്നിന് പേറ്റന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ആഗോള മരുന്ന് കമ്പനിയായ നൊവാട്ടീസാണ് ഹര്‍ജി നല്‍കിയിരുന്നത്. അര്‍ബുദ മരുന്നിനുള്ള ബൗദ്ധികസ്വത്താവകാശം നേടാനായിരുന്നു ഹര്‍ജി.
ഇന്ത്യന്‍ പേറ്റന്റ് നിയമം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. നൂതനമായ കണ്ടെത്തല്‍ ഒന്നും ഇല്ലാതെ ചെറിയ വകഭേദം മാത്രം വരുത്തിയ അര്‍ബുദ മരുന്ന് ഗ്ലിവെക്കിന് പേറ്റന്റ് നല്‍കാനാകില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസ് അസ്താബ് ആലത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. നൊവാട്ടീസിന്റെ മരുന്നിന് പേറ്റന്റ് അനുവദിച്ചിരുന്നെങ്കില്‍ ചെലവ് കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വന്‍ തിരിച്ചടിയാകുമായിരുന്നു.
അര്‍ബുദം, എച്ച്ഐവി, മലേറിയ രോഗങ്ങള്‍ക്ക് ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും ഏഷ്യന്‍ രാജ്യങ്ങളിലേക്കും ചെലവ് കുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. നൊവാട്ടീസിന്റെ ഗ്ലിവെക് മരുന്നിന് ഒരുമാസത്തേക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. ഇന്ത്യന്‍ കമ്പനിയായ സിപ്ലെയും നാറ്റ്കോയും നിര്‍മ്മിക്കുന്ന ഇതേ ഘടനയുള്ള ജെനറ്റിക് മരുന്നിന് പതിനായിരം രൂപയില്‍ താഴെ മതി. മറ്റ് പ്രധാന രോഗങ്ങള്‍ക്കുള്ള ജനറിക് മരുന്നുകളുടെ തുടര്‍ ഉത്പാദനത്തേയും വിധി നൊവാട്ടീസിന് അനുകൂലമായിരുന്നെങ്കില്‍ ബാധിക്കുമായിരുന്നു.
സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനി നൊവാര്ടീസിന്റെ ഏഴ് വര്‍ഷം നീണ്ട പേറ്റന്റ് തര്‍ക്കത്തിനാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ആരോഗ്യ നിയമരംഗങ്ങളില്‍ ഏറെ ചര്‍ച്ചയായതായിരുന്നു തര്‍ക്കം. രാസഘടനയില്‍ കാര്യമായ മാറ്റമില്ലാത്തതിനാല്‍ മരുന്നിന് പേറ്റന്റ് നല്‍കാനാവില്ലെന്ന് പേറ്റന്റ് അതോറിറ്റി 2006ല്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ നൊവാട്ടീസിന്റെ പരാതി ബൗദ്ധിക അവകാശ അപ്പലേറ്റ് അതോറിറ്റി 2009ല്‍ തള്ളി.
പുതിയ മരുന്ന് വികസിപ്പിക്കുന്നതിന് ഗവേഷണത്തിനായി പണം മുടക്കുന്നത് വന്‍കിട കമ്പനികളാണെന്നും അതുകൊണ്ട് പേറ്റന്റ് അനിവാര്യമാണെന്നും അവകാശപ്പെട്ട് നൊവാട്ടീസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. 2005ല്‍ ഭേദഗതി ചെയ്ത പേറ്റന്റ് നിയമത്തിലെ പ്രധാന വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു നൊവാട്ടീസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: