തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വദേശിവത്കരണ പ്രശ്നം ഗൗരവമുള്ളതാണെന്ന് പ്രവാസി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
നയതന്ത്രമാര്‍ഗത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും ആറു മാസത്തേക്ക് പൊതുമാപ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് നീക്കമെന്നും മന്ത്രി പറഞ്ഞു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സൗദിയിലെ മലയാളികളുടെ കണക്കെടുക്കാന്‍ പഞ്ചായത്തുകള്‍ തോറും സര്‍വ്വേ നടത്തും. വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സൗദി പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടുവെന്ന് കെ.വി അബ്ദുള്‍ ഖാദര്‍ ആരോപിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്പീക്കര്‍ നോട്ടീസിന്മേല് ചര്‍ച്ച അനുവദിക്കുകയായിരുന്നു. ആശങ്കകള്‍ അനാവശ്യമായി ഉണ്ടാക്കുകയല്ലെന്നും സൗദിയില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണെന്നും കെ.വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മുന്‍കൈയ്യെടുക്കണം.
ആയിരത്തോളം മലയാളികള്‍ക്കാണ് സ്വദേശിവല്‍കരണത്തെ തുടര്‍ന്ന് സൗദിയില്‍ നിന്നും തിരിച്ചുവരുന്നത്. ഈ സമയത്ത് എയര്‍ ഇന്ത്യ വിമാനയാത്ര നിരക്ക് കൂട്ടുകയാണ് ചെയ്തത്. സൗദിയില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്ക് സൗജന്യയാത്രക്കുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവല്‍ക്കരണ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സൗദിയില്‍ നിന്നും മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും കേന്ദ്രസഹായം തേടും. പുനരധിവാസപദ്ധതിക്കായുള്ള ചെലവിന്റെ ഒരുവിഹിതം സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്ക് പൊതുമാപ്പ് അനുവദിക്കാന്‍ ശ്രമിക്കും. ഇതുസംബന്ധിച്ച് നയതന്ത്രതലത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മോഷ്ടാക്കളോടു പോലും പെരുമാറാത്ത രീതിയിലാണ് സൗദി ഇന്ത്യക്കാരോട് പെരുമാറുന്നതെന്ന് പറഞ്ഞ നേതാക്കള്‍ പോലുമുണ്ടെന്നും ഇത്തരം ഔചിത്യമില്ലാത്ത പ്രസ്താവനകള്‍ ഒഴിവാക്കി നിയമസഭയില്‍ വിഷയം അവതരിപ്പിച്ചതില്‍ പ്രതിപക്ഷത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: