കോട്ടയം: പനച്ചിക്കാട് മേഖലയില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. ഇതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡങ്കിപ്പനി നിര്‍ണ്ണയത്തിനായി ഒരു ലാബ് ടെക്നീഷനെയും പുനര്‍വിന്യസിച്ചിട്ടുണ്ട്.
വേനല്‍മഴ വ്യാപകമായതോടെ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഴ്ചകകളോളം ശേഖരിച്ച് വയ്ക്കുന്ന കുടിവെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേനല്‍മഴയില്‍ വീടുകളുടെ പരിസരത്തുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, ടയറുകള്‍, ടിന്നുകള്‍, ചിരട്ടകള്‍, ടാപ്പിംഗ് നിര്‍ത്തിവച്ച റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ തുടങ്ങിയവയിലും കൊതുകുകള്‍ പെരുകാറുണ്ട്.
വീട്ടുപരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പ്രത്യേ കം ശ്രദ്ധിക്കണം. കുടിവെള്ളം കൊതുക് കടക്കാതെ മൂടിവയ്ക്കണം. അസാധാരണ ലക്ഷണങ്ങളുള്ള പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെയോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ വിവരം അറിയിക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: