തിരുവനന്തപുരം : ഗാര്‍ഹിക പീഡന ആരോപണത്തെത്തുടര്‍ന്ന് വനംവകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ രാജിവെച്ചു. ഇന്നലെ രാത്രി വൈകി നടന്ന രാഷ്ട്രീയ കൂടിയാലോചനയ്ക്കു ശേഷമാണ് രാജി തീരുമാനം.
ഭാര്യ യാമിനി തങ്കച്ചി രേഖാമൂലം മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയതിനെത്തുടര്‍ന്ന് മന്ത്രിയുടെ രാജി അനിവാര്യമാവുകയായിരുന്നു.
ഇന്നലെ രാത്രി വൈകിയാണ് യാമിനി തങ്കച്ചി ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയത്. അതിനുശേഷം മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി നിയമപ്രകാരമുള്ള വകുപ്പുകളെല്ലാം ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചു.
രാത്രി വൈകി ഡിജിപിയെ ഓഫീസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചര്‍ച്ച നടത്തി. പിന്നീട് യുഡിഎഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, രമേശ് ചെന്നിത്തല എന്നിവര്‍ ക്ലിഫ്ഹൗസിലെത്തി നടത്തിയ കൂടിയാലോചനയ്ക്കുശേഷമാണ് മന്ത്രിയുടെ രാജി തീരുമാനം. അതിനിടെ മന്ത്രി ഗണേഷ് കുമാര്‍ എഡിജിപിക്ക് ഭാര്യ യാമിനിക്കെതിരെ പരാതി നല്കി.
വിവാഹമോചനത്തിനുള്ള ഹര്‍ജിക്കൊപ്പം ഭാര്യ മര്‍ദ്ദിച്ചതായും മന്ത്രി ഗണേഷ്കുമാര് പരാതിപ്പെട്ടതിന് തൊട്ടു പിറകെ ഭാര്യ ഡോ. യാമിനി ഉന്നയിച്ച ആരോപണമാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. തന്റെ സുഹൃത്തിന്റെ ഭര്‍ത്താവാണ് മന്ത്രിയെ മര്‍ദ്ദിച്ചതെന്നും തന്നെ മര്‍ദ്ദിച്ചത് മന്ത്രിയാണെന്നും യാമിനി ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്ന യാമിനിയുടെ വെളിപ്പെടുത്തലോടെ ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലായി.
സ്ത്രീപീഡനം സംബന്ധിച്ച് പരാതിപ്പെട്ടാല്‍ സത്വരനടപടി സ്വീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി കള്ളക്കളി നടത്തിയെന്നാണ് ഏറ്റവും ഒടുവിലത്തെ ആരോപണം. മന്ത്രിയെ പുറത്താക്കണമെന്ന് മാത്രമല്ല മുഖ്യമന്ത്രി കൂടി രാജിവയ്ക്കണമെന്ന പുതിയ ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. യുവമോര്‍ച്ചയടക്കം വിവിധ യുവജന സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ഇന്ന് നിയമസഭ ഈ പ്രശ്നത്തില്‍ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.
ഇന്നലെ നിയമസഭ വൈകി പിരിഞ്ഞശേഷം തലങ്ങും വിലങ്ങും കൂടിയാലോചനയായിരുന്നു. മന്ത്രിമാര്‍ പരസ്പരം കണ്ടു. ചര്‍ച്ച നടത്തി. ഗണേശ്കുമാര്‍ മുഖ്യമന്ത്രിയുമായും കൂടിയാലോചന നടത്തി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ പോകുന്നു എന്ന അഭ്യൂഹം പരന്നു.
ഇന്നലെ രാത്രി 8 മണിക്ക് ഗണേശ് നടത്തിയ വാര്‍ത്താ സമ്മേളനത്തോടെ രാജി അഭ്യൂഹത്തിന് വിരാമമായി. ആരോപണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയെക്കണ്ട് അഭ്യര്‍ത്ഥിച്ചതായി അറിയിച്ച ഗണേശ്കുമാര്‍ രാജിക്കാര്യത്തില്‍ മൗനം പാലിച്ചു. ബാഹ്യശക്തികളുടെ ഇടപെടലാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഗണേശ്കുമാര്‍ വാദിച്ചു. ഈ വാദത്തോട് പിന്നീട് മുഖ്യമന്ത്രിയും യോജിച്ചു.
അഴിമതിരഹിത ഭരണം നടത്തുന്നതിനാലാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ഗണേഷ്കുമാര് പറഞ്ഞു. തന്നെ കെണിയില്‍പ്പെടുത്താന്‍ ഒരു സംഘം ശ്രമിക്കുകയാണ്. നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള വിഷയം ഇതില്‍ അടങ്ങിയിട്ടുണ്ട്. അഴിമതിക്ക് വഴങ്ങി ഒരു ഒത്തുതീര്‍പ്പ് ഭരണത്തിനും കൂട്ടുനില്ക്കാന് എനിക്കാവില്ല. എനിക്കെതിരെയുള്ള ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെടും. 2001 മുതല്‍ യാമിനി എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് അഞ്ച് ലക്ഷം രൂപയായിരുന്നു ആവശ്യം.
പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍ സ്ഥിര നിക്ഷേപം നടത്താന്‍ ഒരുക്കിയ 75 ലക്ഷം രൂപ അവര്‍ക്ക് വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സ്വത്ത് സംബന്ധിച്ച കരാറില്‍ അവര്‍ ഒപ്പിടാന്‍ തയ്യാറാകാത്തത് അവരുടെ പേരില്‍ കാശ് ലഭിക്കാത്തതുകൊണ്ടാണെന്ന് ഗണേശ് വിശദീകരിച്ചു.
എന്റെ പേരിലുള്ള സ്വത്ത് ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്. ആരും സമ്മാനിച്ചതല്ല. അഭിനയമാണെന്റെ ജോലി. രാഷ്ട്രീയം എന്റെ ജീവിതമാര്‍ഗ്ഗമല്ല. ഭാര്യ ഒരു ദിവസംപോലും എനിക്കാഹാരം തന്നിട്ടില്ല.
മാനസികമായും ശാരീരികമായും അവര്‍ എന്നെ ഉപദ്രവിച്ചിട്ടേയുള്ളൂ. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഞാന്‍ ദൈവവിശ്വാസിയാണ്. എനിക്ക് നീതി ലഭിക്കുമെന്നുറപ്പുണ്ട്,ഗണേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: