ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ വിസ തരപ്പെടുത്തുന്നതിന് യുവാവിന്റെ ശ്രമം. സംഭവത്തെക്കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. മുംബൈയിലെ കൗണ്‍സില്‍ ഒഫ് ജനറലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മന്ത്രിയുടെ കത്ത് വിദേശ കാര്യമന്ത്രാലയത്തിന് സൗദി അറേബ്യന്‍ അംബാസഡര്‍ അയച്ചുകൊടുത്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
നവംബര്‍ ഏഴ് തിയതിവച്ചു തയാറാക്കിയ കത്തില്‍ അബ്ദുള്‍ സത്താര്‍ എന്നയാളിനും കുടുംബത്തിനും മക്കയും മദീനയും സന്ദര്‍ശിക്കാന്‍ വിസ നല്‍കണമെന്നു ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ ആ ദിവസം ഖുര്‍ഷിദ് വിദേശ പര്യടനത്തിലായിരുന്നു. മന്ത്രിയുടെ ഒപ്പ് വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മലായ് കെ. സിങ് വ്യക്തമാക്കി. രാജ്യത്തിനകത്തെ കൗണ്‍സില്‍ ജനറല്‍മാര്‍ക്ക് വിദേശകാര്യമന്ത്രി കത്തെഴുതുന്ന കീഴ്വഴക്കം നിലവിലില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: