ന്യൂദല്‍ഹി: പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രിയും ടുജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജെപിസിക്കു മുന്നില്‍ ഹാജരാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി എ.രാജ ആവശ്യപ്പെടുന്നതുപോലെ അദ്ദേഹത്തിനു ജെപിസി മുമ്പാകെ ഹാജരാകാന്‍ അനുമതി നല്‍കണമെന്നും ബിജെപി ദേശീയ വക്താവ് നിര്‍മലാ സീതാരാമന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ജെപിസി സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തി മുന്നേറണം, പ്രസ്താവന പറയുന്നു.
പാര്‍ലമെന്റിന്റെ നടപടിക്രമങ്ങളെയും കമ്മിറ്റികളെയും കോണ്‍ഗ്രസ് പാര്‍ട്ടി ആസൂത്രിതമായി തകര്‍ക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. നേരത്തേ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ (പിഎസി) കര്‍ത്തവ്യ നിര്‍വഹണത്തില്‍നിന്ന് അവര്‍ തടസപ്പെടുത്തിയിരുന്നു. ടു ജി അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി)രൂപീകരിക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസ് എത്ര ആസൂത്രിതമായാണ് പ്രതിരോധിച്ചതെന്ന് നമ്മള് കണ്ടതാണ്. 2001-ലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനമാകെ അന്ന് തടസ്സപ്പെട്ടു. ടു ജി സ്പെക്ട്രം കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ എ.രാജ ജെപിസിയുടെ മുന്നില്‍ ഹാജരാകാന്‍ ആവര്‍ത്തിച്ച് അനുമതി ചോദിക്കുന്നുണ്ട്. പക്ഷേ ഏകപക്ഷീയമായി ഈ ആവശ്യം അധ്യക്ഷന്‍ നിരസിക്കുകയാണ്. മുമ്പും മന്ത്രിമാര്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ക്കു മുന്നില്‍ ഹാജരായിട്ടുണ്ട്.
1992-ല്‍ ഡോ. മന്മോഹന് സിംഗുതന്നെ ഹാജരായി. അതേപോലെ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും. പിന്നെ എന്തുകൊണ്ടാണ് രാജയ്ക്ക് ആവശ്യം അനുവദിക്കാത്തത്, പ്രസ്താവന ചോദിക്കുന്നു. ടു ജി കാര്യത്തില്‍ താന്‍ തീരുമാനം എടുത്തത് അന്നത്തെ ധനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയാണെന്നാണ് രാജ പറയുന്നത്. അറ്റോണി ജനറല്‍ വഹന്‍വതിയും ഇക്കാര്യത്തില്‍ രാജ പറയുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്. ഇതെല്ലാം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ജെപിസി ചെയര്മാന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കത്തകളെഴുതിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ബിജെപി മുന്‍ ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും കത്തെഴുതേണ്ടിവന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: