ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി രണ്ടാഴ്ച്ചയ്ക്കകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക കോടതിക്കായി രണ്ടാഴ്ച കൂടി നീട്ടിത്തരണമെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വാഹന്‍വതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ 14ന് മുമ്പ് കോടതി രൂപീകരിച്ചിരിക്കണമെന്നും കേസ് സമയബന്ധിതമായി തീര്‍ക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സിനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം സുപ്രീം കോടതി ഒഴിവാക്കി.
കോടതിയുടെ അനുമതിയോടെ മടങ്ങിവരാമെന്ന ഉറപ്പില്‍ ഇറ്റലിക്ക് പോയ നാവികര്‍ ഉറപ്പ് ലംഘിച്ചതാണ് യാത്രാ നിയന്ത്രണത്തിന് കാരണമായത്. ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് തിരികെ അയക്കില്ലെന്ന് ഇറ്റലി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനപതി രാജ്യം വിടരുതെന്ന് മാര്‍ച്ച് 14ന് സുപ്രീം കോടതി ഉത്തരവിട്ടത്.
അതേസമയം, കേസ് ദേശീയ ഏജന്‍സിക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ നാവികരുടെ അഭിഭാഷകന് മുകുല്‍ രഹ്തോഗി കോടതിയില്‍ ചോദ്യം ചെയ്തു. ഭീകരവാദ കേസുകള്‍ പരിഗണിക്കുന്ന കോടതിക്ക് കേസ് വിട്ടത് ശരിയായില്ലെന്നായിരുന്നു ഇറ്റലി വാദിച്ചത്. എന്നാല്‍ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ കണ്ടുവച്ചിരിക്കുന്ന ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
കേസില്‍ ഹര്‍ജി നല്‍കാതെ അഭിപ്രായം പറയാനെത്തിയ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വഴിയാത്രക്കാര്‍ക്ക് കയറി വന്ന് അഭിപ്രായം പറയാനുള്ള സ്ഥലമല്ല കോടതിയെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ പറഞ്ഞു.
രണ്ടാഴ്ച്ചയ്ക്കകം പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഏപ്രില്‍ 14 വരെയാണ് സര്‍ക്കാരിന് സമയം അനുവദിച്ചിട്ടുള്ളത്. അന്ന് കേസ് വീണ്ടും പിരഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: