കോട്ടയം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഫോര്‍ട്ടിലുള്ള മന്ദിരത്തില്‍ എയര്‍ഗണ്ണുമായി അതിക്രമിച്ചു കയറി വെടിയുയര്‍ത്തിയ കേസില്‍ പിടിയിലായ പത്മഗിരീഷ് പൊന്‍കുന്നത്തെ ലോട്ടറി ഏജന്റിന്റെ മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ്. പൊന്‍കുന്നം അമ്മു ലക്കി സെന്ററില്‍ ജീവനക്കാരനായിരുന്ന പത്മഗിരീഷ് പത്തനംതിട്ടയിലുള്ള ഹോള്‍സെയില്‍ കടയിലേക്ക് കൊടുത്തുവിട്ട പണമാണ് അപഹരിച്ചത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നാടുവിട്ട പത്മഗിരീഷ് ബാംഗ്ലൂര്‍, ഊട്ടി, മദ്രാസ് വഴിയാണ് മുംബൈയില്‍ എത്തിയത്. ചാമംപതാല്‍ പുത്തന്‍പുരയില്‍ രാജശേഖരന്റെ മകനാണ് 27കാരനായ പത്മഗിരീഷ്.
ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. മകനെ കാണാതായതോടെ അമ്മ മണിമല പൊലീസില്‍ കഴിഞ്ഞ 21ന് പരാതി നല്‍കിയിരുന്നു. ഇതിനുശേഷം ഒരുവിവരവുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മകന്റെ ഒരു എസ്.എം.എസ്. മാതാവിന് ലഭിച്ചിരുന്നു. ”ഞാന്‍ കോടീശ്വരനായേ തിരികെ എത്തൂ. അതിനുള്ള മാര്‍ഗങ്ങള്‍ തുറന്നുകിട്ടിയിട്ടുണ്ട്. അവിടെയുള്ള പണക്കാരുടെ മുമ്പില്‍ എനിക്കൊന്നു വിലസണം” എന്നായിരുന്നു മെസേജ്.
മകനെ കാണാതായി എന്നുള്ള അമ്മയുടെ പരാതിയുടെയും പണം അപഹരിച്ചുവെന്ന അമ്മു ലക്കി സെന്റര്‍ ഉടമയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈല്‍ ടവര്‍ വച്ചുള്ള അന്വേഷണത്തില്‍ പത്മഗിരീഷ് പോയ വഴി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇയാളുടെ പിന്നാലെ ഉണ്ടായിരുന്നു.
സ്ഥലം മാറി പോയതിനാല്‍ പൊലീസിന് കുടുക്കുവാന്‍ കഴിഞ്ഞില്ല. മുംബൈയിലുണ്ടെന്ന വിവരം ഇന്നലെ രാവിലെ പൊലീസിന് ലഭിച്ചിരുന്നു. പോയ വഴി കോഴിക്കോട്ടു നിന്നാണ് ഇയാള്‍ എയര്‍ഗണ്‍ വാങ്ങിയത്. മജീദ ബസാറിലെ കടയില്‍ നിന്നും എയര്‍ഗണ്‍ വാങ്ങി നേരെ പോയത് ബാംഗ്ലൂര്‍ക്കായിരുന്നു. അവിടെനിന്നും ഊട്ടി, മദ്രാസ് വഴി മുംബൈക്കും. കറുത്ത ഷര്‍ട്ടും പാന്റൂം ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് എത്തിയ പത്മഗിരീഷ് ആര്.ബി.ഐ.യുടെ പ്രധാന ഗേറ്റിലൂടെയാണ് കടക്കുവാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി സ്റ്റാഫ് തടഞ്ഞതോടെ മുകളിലേക്ക് നിറ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ അവര്‍ ബന്ധനത്തിലാക്കുകയായിരുന്നു. പ്രതിയെ വിട്ടുകിട്ടുവാന്‍ കേരള പൊലീസ് മുംബൈ കോടതിയില്‍ അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: