തിരുവനന്തപുരം: ഗണേഷ്-യാമിനി പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവ് നല്കിയ സബ്മിഷന് അടിയന്തരപ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം രണ്ടാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമെത്തി ബഹളംവച്ചു. ഇരയെ വഞ്ചിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നായിരുന്നു മുദ്രാവാക്യം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
ബഹളത്തെത്തുടര്‍ന്ന് 9.40ന് നിര്‍ത്തിവച്ച സഭ മുക്കാല്‍ മണിക്കൂറിനുശേഷം പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം വീണ്ടും ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശൂന്യവേള റദ്ദാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കി നിയമസഭ പിരിയുകയാണെന്ന് അറിയിച്ചു.
ചോദ്യോത്തരവേളയ്ക്കുശേഷം അബ്ദുസ്സമദ് സമദാനി ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. യാമിനി തങ്കച്ചി വിഷയത്തില്‍ താന്‍ നല്കിയ സബ്മിഷന് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സ്പീക്കറോട് ആവശ്യപ്പെട്ടു. നേരത്തെ നല്കിയ സബ്മിഷന് പിന്‍വലിച്ചാണ് ഗണേഷ് വിഷയത്തില്‍ പുതിയ സബ്മിഷന് അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് അനുമതി തേടിയത്.?
ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് സബ്മിഷന് ശ്രദ്ധക്ഷണിക്കലിനുശേഷമാണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ആവശ്യം ആദ്യസബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ആദ്യസബ്മിഷന് പിന്‍വലിച്ച് ഗണേഷ് വിഷയത്തില്‍ പുതിയ സബ്മിഷന് അനുമതി തേടിയത് ഇന്നലെ രാവിലെ 8.15നാണ്. ഈ സാഹചര്യത്തിലാണ് മുന്‍നിശ്ചയപ്രകാരം തയ്യാറാക്കിയ സബ്മിഷന് ലിസ്റ്റില്‍ പുതിയ സബ്മിഷന് ഉള്‍പ്പെടാതിരുന്നത്. എങ്കിലും പ്രതിപക്ഷനേതാവിന്റെ ആവശ്യം പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍, അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് ശ്രദ്ധക്ഷണിക്കലിനു മുമ്പായി സബ്മിഷന് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഏത് സബ്മിഷനും മറുപടി പറയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചൂണ്ടിക്കാട്ടി. എന്നാല്‍ അതില്‍ തൃപ്തരാകാതെയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.
അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ അടിയന്തരപ്രമേയമായി ഉന്നയിക്കണമെന്നും സബ്മിഷന് ശ്രദ്ധക്ഷണിക്കലിന് മുമ്പായി അനുവദിക്കുന്നതിന് ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുവദിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയാണ് നിയമസഭ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: