കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും ക്യാന്‍സര്‍രോഗികളുടെ എണ്ണം അപകടകരമാംവിധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മൊഗ്രാല്‍ യുനാനി ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമികസര്വ്വേയില് കുട്ടികളുള്‍പ്പെടെ 16 രോഗബാധിതരെ കണ്ടെത്തി. മൂന്ന് വര്‍ഷത്തിനുള്ളില്‍ 13 പേര് ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായും സര്‍വ്വേയില്‍ വ്യക്തമായി. രോഗം ബാധിച്ച 16-ല്‍ നാലുപേര്‍ കുട്ടികളാണ്. ഇതില്‍ത്തന്നെ മൂന്നുപേര്‍ എട്ട് വയസ്സിനുതാഴെ മാത്രം പ്രായമുള്ളവര്‍. ബാക്കിയുള്ളവരില്‍ ഏഴ് പുരുഷന്മാര്ക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പുരുഷന്മാരും ആറ് സ്ത്രീകളും മരിച്ചവരില്‍പ്പെടും. രോഗം തിരിച്ചറിഞ്ഞ് ആറുമാസത്തിനുള്ളില്‍ മരണം സംഭവിച്ചവരാണ് ഭൂരിഭാഗമെന്നതും ഭീതിയുണര്‍ത്തുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന മൊഗ്രാലില്‍ രോഗബാധിതരില്‍ ഏറെയും പരാധീനതകള്‍ അനുഭവിക്കുന്നവരാണ്. സ്വന്തമായി വീടുപോലും ഇല്ലാത്തവരാണ് മൂന്നുപേര്‍. മംഗലാപുരത്തെ സ്വകാര്യആശുപത്രികള്‍, തിരുവനന്തപുരം ആര്‍സിസി, തലശ്ശേരി ക്യാന്‍സര്‍കെയര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ചികിത്സ തേടുന്നത്. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ ശാസ്ത്രീയചികിത്സാ സംവിധാനത്തില്‍ നിന്നും ചികിത്സാരീതികള്‍ കൃത്യമായി പിന്തുടരുന്നതില് നിന്നും ഇവരെ വിലക്കുന്നു.
രോഗബാധിതരെന്ന് നേരത്തെ തന്നെ സംശയമുള്ളവരെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ മാത്രമേ മൊഗ്രാല്‍ അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാവുകയുള്ളു. മൊഗ്രാലിനെ തൊട്ടുള്ള അഞ്ച് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും മെഡിക്കല്‍ക്യാമ്പുകള്‍ നടത്തി രോഗ നിര്‍ണയം നടത്തണമെന്നാണ് സര്‍വ്വെക്ക് നേതൃത്വം നല്കിയവര് ചൂണ്ടിക്കാണിക്കുന്നത്.
ഇതിന് ആരോഗ്യവകുപ്പാണ് മുന്‍കയ്യെടുക്കേണ്ടത്. ഈ ആവശ്യവുമായി ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും അപേക്ഷനല്കിയിട്ടുണ്ട്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടപ്പോള്‍ അനുകൂല മറുപടിയാണ് ലഭിച്ചതെന്നും പരിശോധനാക്യാമ്പുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുനാനി ഡിസ്പെന്‍സറിയിലെ ബിബി കെ.ജോസ് പറഞ്ഞു. രോഗികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ മാത്രമേ മരണത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ സാധിക്കൂ. രോഗം വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അവസ്ഥയും മൊഗ്രാലിലുണ്ട്.
യുനാനി ഡിസ്പെന്‍സറിക്ക് പുറമെ കുമ്പള പഞ്ചായത്ത്, മൊഗ്രാല്‍ ദേശീയവേദി, മാലിക്ദിനാര്‍ കോളേജ് ഓഫ് നഴ്സിംഗ് എന്നിവരുടെ സഹായത്തോടെയാണ് സര്‍വ്വേ നടന്നത്. സര്‍വ്വേ നടന്ന ഘട്ടത്തില്‍ തന്നെ രോഗം ബാധിച്ച ഒരാള്‍ മരിച്ചിരുന്നു.
മൊഗ്രാലിന്റെ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള തീരപ്രദേശമേഖലയിലെ നാങ്കി കടപ്പുറം, പെര്‍വാര്‍ഡ് കടപ്പുറം, കൊപ്പളം, മൊഗ്രാല്‍ കടവത്ത്, വണ്ണാത്തന്കടവ്, മിലാദ് നഗര്‍ എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തമാണെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമേ യഥാര്‍ഥകാരണങ്ങള്‍ വ്യക്തമാവുകയുള്ളു. ക്യാന്‍സര്‍ ബാധിച്ച് മരണങ്ങള് തുടര്‍ക്കഥയായപ്പോഴും മൊഗ്രാലില്‍ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നില്ല. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പുറത്ത് വന്ന വിവരങ്ങള്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മൊഗ്രാല്‍.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: