പെരുമ്പാവൂര്‍: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെടുന്ന വളയന്‍ചിറങ്ങര നിരവത്ത് ദേവീക്ഷേത്രം റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് നാളുകളേറെയായി. മെറ്റലുകള്‍ ഇളകി മണ്ണ്മാത്രമായ രീതിയില്‍ സഞ്ചാരയോഗ്യമല്ലാതായ റോഡിന്റെ പുനര്നിര്മ്മാണക്കാര്യത്തില് ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നതായി ആക്ഷേപം ഉയരുന്നു. ദിവസേന നൂറ് കണക്കിന് ആളുകളും നിരവധി വാഹനങ്ങളും യാത്രചെയ്യുന്ന ഈ റോഡിന്റെ കാര്യത്തില്‍ മാത്രമാണ് അധികൃതര്‍ നിസ്സംഗതകാണിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നാളുകള്‍ക്ക് മുമ്പ് ശാസ്ത്രീയ രീതിയിലല്ലാതെ ജനങ്ങളുടെ എതിര്‍പ്പില്‍ നിന്നും രക്ഷപ്പെടുവാന്‍ മണ്ണും മെറ്റലും ചേര്‍ത്ത് ഒതുക്കിയിരുന്നത് പൊളിഞ്ഞ് നാശമോശമായിരിക്കുകയാണ്. ബജറ്റവതരണത്തിന് മുമ്പ് നടന്ന പലഗ്രാമസഭായോഗങ്ങളിലും ഈ റോഡിനെ സംബന്ധിച്ച് നാട്ടുകാര്‍ ആവശ്യമുന്നയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. വളയന്‍ചിറങ്ങര വിമ്മലറോഡില് നിന്നും കനാല്‍ ബണ്ടിലൂടെയുള്ള നിരവത്ത് ക്ഷേത്രം റോഡ് കര്താവുംപടിയിലാണ് അവസാനിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് 376 വോട്ട് ലഭിച്ചിരുന്നു. നിസ്സാരവോട്ടുകള്‍ക്കാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്. പഞ്ചായത്തിലും സിപിഎമ്മാണ് ഭരണം നടത്തുന്നത്. നിരവത്ത് ക്ഷേത്രത്തിന്റെയും ഈ റോഡിന്റെയും സമീപത്തുള്ള മുഴുവന്‍ കുടുംബങ്ങളും സിപിഎം കാരല്ലാത്തതിനാലാണ് ഇടതുമുന്നണി നിരവത്ത് റോഡിനെമാത്രം അവഗണിക്കുന്നതെന്നാണ് ആക്ഷേപം. ഇടത് മുന്നണി ഭരിക്കുന്നതിനാല്‍ കോണ്‍ഗ്രസുകാരനായ കുന്നത്തുനാട് എംഎല്‍എയും ഈ പ്രദേശത്തെ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: