ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുകയായിരുന്ന ആറ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. രണ്ടുപേരുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്തു. കൂട്ടകൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് രാഷ്ട്രപതി ശരിവച്ചത്. ഒമ്പത് ദയാഹര്ജികളായിരുന്നു രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
വധശിക്ഷ ശരിവച്ച പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉത്തര്‍പ്രദേശില്‍ കുടുംബത്തിലെ 13 പേരെ 1986 ആഗസ്റ്റ് 17ന് കൊലപ്പെടുത്തിയ ഗുര്‍മീത് സിങ്ങിന്റെ ദയാഹര്‍ജിയാണ് പരിഗണനയിലുണ്ടായിരുന്ന ഹര്‍ജികളില്‍ പ്രധാനപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ സുരേഷ്, റാംജി എന്നിവരുടെ ദയാഹര്‍ജിയും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇവര്‍ കുടംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. 1993ല്‍ ഹരിയാനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പരോളിലിറങ്ങിയതിനുശേഷം പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ധര്‍മ്മപാലും വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു.
ഹിസാറില്‍ 2001ല്‍ ഹരിയാന മുന്‍ എം.എല്‍.എയുടെ മകള്‍ സോണിയയുടെയും ഭര്‍ത്താവ് സഞ്ജീവിന്റെയും ദയാഹര്‍ജികളും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. സോണിയയുടെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവര്‍ക്ക് വധശിക്ഷ ലഭിച്ചത്.
മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അജ്മല്‍ കസബിന്റെയും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെയും ദയാഹര്‍ജികള്‍ നേരത്തെ പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഇവരെ തൂക്കിക്കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: