കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥി നേതാവ് സുദീപ്തോ ഗുപ്ത പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഗുപ്തയുടെ കുടുംബം ആവശ്യപ്പെട്ടു. ഗുപ്തയുടെ മരണം അപകടമരണമാണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്.
താടിയെല്ലിനും തലക്കും ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ ദേഹമാസകലം മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളെല്ലാം മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. അതേസമയം ഗുപ്തയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം ബംഗാളില്‍ തുടരുകയാണ്.
ഇടതുപക്ഷം ഗണ്റിയയിലും ടോളിഗഞ്ച് മേഖലയിലും പന്ത്രണ്ട് മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്. പതിനഞ്ച് മിനിറ്റോളം റോഡുപരോധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ദക്ഷിണ കൊല്‍ക്കത്തയിലെ ഗണ്റിയയില്നിന്നുള്ള എസ്.എഫ്.ഐ നേതാവാണ് ഗുപ്ത. ആയിരങ്ങളാണ് ഗുപ്തയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത്.
വിദ്യാര്‍ഥി റാലിയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് സുദീപ്തോ ഗുപ്തയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാനില്‍ കൊണ്ടു പോകും വഴി പോലീസിന്റെ അടിയേറ്റാണു മരണമെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ വാനില്‍ നിന്ന് ഇറങ്ങും വഴി വിളക്കുകാലില്‍ തലയിടിച്ചാണു മരണകാരണമായ പരുക്കേറ്റതെന്നു പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: