ന്യൂദല്‍ഹി: മണിപ്പൂരില്‍ അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ ഏകദേശം 1528 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് കാണിച്ചുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിശദമായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.
ആദ്യ ഘട്ടത്തില്‍ ഏറ്റവും വിവാദമായ ആറ് ഏറ്റുമുട്ടലുകള്‍ പരിശോധിക്കാനായിരുന്നു നിര്‍ദേശം. ഏറ്റുമുട്ടലുകളെക്കുറിച്ചു വിശദമായി പരിശോധിച്ച ശേഷം ഇവ വ്യാജമാണെന്നു സമിതി കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നു സമിതി കണ്ടെത്തി. കുടുംബാംഗങ്ങളില്‍ നിന്നും സമിതി തെളിവെടുപ്പു നടത്തിയിരുന്നു.
റിപ്പോര്‍ട്ടില്‍മേല്‍ ഏപ്രില്‍ ഒമ്പതിനകം വിശദീകരണം നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന നിയമം(അഫ്സപ) പിന്‍വലിക്കണമെന്ന ആവശ്യം നിരന്തരം ഉയരുമ്പോഴാണ് ഏറ്റമുട്ടലുകള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
കോടതി പരിശോധിക്കാന്‍ നിര്‍ദേശിച്ച ആറ് ഏറ്റുമുട്ടലുകളും വ്യാജമെന്നാണ് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കണ്ടെത്തിയത്. ജസ്റ്റിസ് അല്‍താബ് ആലവും രഞ്ജന ദേശായിയും അംഗങ്ങളായ സുപ്രീം കോടതി ഡിവിഷന് ബെഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുരക്ഷാ ഭടന്മാര് നിയമപരമല്ലാതെ കൊന്നവരുടെ പട്ടികയില്‍ 12 വയസ്സുകാരനും ഉള്‍പ്പെടുന്നുവെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വളരെ രൂക്ഷമായ വിമര്‍ശനമാണ് സൈന്യത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അസ്വസ്ഥമുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകുന്നതിന് പകരം പരസ്പരം അകറ്റാനുള്ള ശ്രമമാണ് ഉണ്ടായിട്ടുള്ളതെന്നും കോടതി വിമര്‍ശിച്ചു.
നിയമവിരുദ്ധമായി 2000ത്തിലധികം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നാളിതുവരെ ഒരാളെ പോലും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഫ്സപ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദമേറും. 1958ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി രൂപീകരിച്ച അഫ്സപ’1980 മുതലാണ് മണിപ്പുരില്‍ പ്രാബല്യത്തിലാക്കിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ ആരെ കണ്ടാലും വെടിവെക്കാന്‍ സൈന്യത്തിന് പ്രത്യേക അധികാരം അഫ്സപ നല്കുന്നു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരൊന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നു മാത്രമല്ല ഇത്തരത്തിലുള്ള കേസുകളില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും സമിതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: