കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഡിഎംആര്‍സിയുമായി ഒപ്പിടുന്ന ധാരണാപത്രത്തിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. ഈ മാസം തന്നെ ധാരണാപത്രം ഒപ്പിടാനാണ് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ധാരണാപത്രത്തിന് അംഗീകാരം നല്‍കിയത്.
കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും ഡിഎംആര്‍സി എംഡി മങ്കു സിംഗും കരാറില്‍ ഒപ്പുവെയ്ക്കും. ജനുവരി എട്ടിന് കമല്‍നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണാപത്രം തയ്യാറാക്കാന്‍ ഏലിയാസ് ജോര്‍ജ്ജിനെ ചുമതലപ്പെടുത്തിയത്. ഏലിയാസ് ജോര്‍ജ്ജ് ഡിഎംആര്‍സിയുമായി നാലു തവണ ചര്‍ച്ച നടത്തിയ ശേഷമാണ് കരട് ധാരണാപത്രം തയ്യാറാക്കിയത്.
മൂന്നു വര്‍ഷം കൊണ്ട് എന്തല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ അവതരിപ്പിച്ചു. വിദേശസാമ്പത്തിക സഹായത്തിനായി ജെയ്ക്കയില് നിന്നും ഫ്രഞ്ച് ഏജന്‍സിയില്‍ നിന്നും ലഭിച്ച പ്രൊപ്പോസലുകള്‍ പരിശോധിക്കാന്‍ ഉപസമിതിയും രൂപീകരിച്ചു. അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് മുന്‍പായി രണ്ട് പ്രൊപ്പോസലുകളും പരിശോധിച്ച ശേഷം സമിതി റിപ്പോര്‍ട്ട് നല്‍കും.
കെഎംആര്‍എല്‍ ചെയര്മാന് കൂടിയായ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. മെട്രോയ്ക്ക് ഉപയോഗിക്കേണ്ട കോച്ചുകളുടെ കാര്യവും യോഗം ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: