പുസ്തകപ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ സന്ദേശം
ഇന്നിവിടെ പ്രകാശിപ്പിക്കപ്പെടുന്ന ‘വിവേകാനന്ദനും പ്രബുദ്ധകേരളവും’ എന്ന കൃതി, കേരളത്തിലെ പ്രതിഭാധനരായ നിരവധിഎഴുത്തുകാരുടെ രചനകളുടെ ഒരു സമാഹാരമാണ്. സ്വാമി വിവേകാനന്ദനെ ആഴത്തില്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് ഈ കൃതി ഒരു വിലപ്പെട്ട റഫറന്‍സ് ഗ്രന്ഥമായി മാറുമെന്ന് എനിക്കുറപ്പുണ്ട്.
ഭാരതം ലോകത്തിന് സംഭാവന ചെയ്ത പ്രതിഭാശാലികളായ ചിന്തകരില്‍ പ്രമുഖനാണ് സ്വാമി വിവേകാനന്ദന്. ഭാരതീയ നവോത്ഥാനത്തിനും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനും ഉറച്ച അടിത്തറ പാകിയത് അദ്ദേഹമാണ്. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിന് സ്വാമി വിവേകാനന്ദന്റെ പ്രത്യക്ഷമായ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നത് നമ്മെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്.
പട്ടിണിയിലും അജ്ഞതയിലും ആണ്ടുകിടക്കുന്ന ഭാരതത്തിലെ സാമാന്യജനങ്ങളുടെ വിമോചനം എന്നതായിരുന്നു സ്വാമി വിവേകാനന്ദന്റെ ഏറ്റവും വലിയ സ്വപ്നം. സ്ത്രീകളുടെ സാമൂഹിക പദവിയും മാന്യതയും ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വാമി നല്കിയ ഉപദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. യുവാക്കളെ ദേശഭക്തരും, കര്ത്തവ്യനിഷ്ഠരും ആക്കി മാറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവേകാനന്ദന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
സ്വാമി വിവേകാനന്ദന് അതുല്യനായ ദേശഭക്തനായിരുന്നു എന്നതിന് സംശയമില്ല. അതേസമയത്തുതന്നെ, അദ്ദേഹം സാര്‍വ്വലൗകിക സാഹോദര്യത്തിന്റെ സന്ദേശവാഹകനുമായിരുന്നു. അദ്വൈതസിദ്ധാന്തത്തില്‍ അധിഷ്ഠിതമമായ പ്രായോഗിക വേദാന്തത്തെ അതിനുള്ള താത്വിക അടിത്തറയായി അദ്ദേഹം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. വംശീയവും മതപരവും ഭാഷാപരവുമായ എല്ലാവിധ സങ്കുചിത വാദങ്ങളെയും അദ്ദേഹം നിരാകരിച്ചു. വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സഹവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം ലോകശ്രദ്ധ ക്ഷണിച്ചു. ഈ പശ്ചാത്തലത്തിലാണ’ഏകം സദ് വിപ്രാ ബഹുധാ വദന്തി'(സത്യം ഒന്ന്, വിദ്വാന്മാര് പലരീതിയില്‍ വ്യാഖ്യാനിക്കുന്നു) എന്ന പൗരാണിക ഭാരതീയ സന്ദേശത്തിന്റെ പ്രാധാന്യം അദ്ദേഹം ലോകത്തിന് വിശദീകരിച്ചുകൊടുത്തത്. സ്വാമി വിവേകാനന്ദന്റെ സാര്‍വ്വലൗകിക പ്രസക്തിയുള്ള ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ നാം എത്രകണ്ട് വിജയിച്ചു എന്ന് ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്.
സംഘര്‍ഷഭരിതമായ ഇന്നത്തെ ലോകത്തിന,് വിവേകാനന്ദന് നിര്‍ദ്ദേശിച്ചിട്ടുള്ള വിവേകത്തിന്റെ വഴി, വഴികാട്ടിയാകേണ്ടതാണ്. നമ്മുടെ പുതിയ തലമുറയ്ക്ക് സ്വാമി വിവേകാനന്ദനെ കൂടുതല്‍ അറിയാന്‍ അവസരമൊരുക്കുക എന്നതു തന്നെയാണ് നമ്മുടെ ഇന്നത്തെ പ്രധാന കര്‍ത്തവ്യം. അതിനുവേണ്ടിയുള്ള ഇത്തരത്തിലുള്ള കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: