കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള മന്ത്രിസഭയുടെ ശ്രമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഎംപി നേതാവ് എം.വി.രാഘവന് രംഗത്തെത്തി. ഇന്നലെ സിഎംപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘടകകക്ഷിയായ സിഎംപിയോട് ആലോചിക്കാതെയാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് തികച്ചും തെറ്റാണ്. പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ത്തന്നെ നിലനിര്‍ത്തണം. ഇക്കാര്യത്തില്‍ പാര്‍ട്ടി പിന്നോട്ടില്ല. സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ കോളേജ് ഏറ്റെടുക്കുന്നത് സഹകരണ വകുപ്പിന്റെ പിടിപ്പുകേടാണെന്നും രാഘവന് തുടര്‍ന്ന് പറഞ്ഞു.
കൊച്ചി-പരിയാരം മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രണ്ട് സ്ഥാപനങ്ങളുടെയും ആസ്തി ബാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിസഭാ തീരുമാനം തെറ്റാണെന്ന് രാഘവന് അഭിപ്രായപ്പെടുമ്പോഴും തിടുക്കത്തില്‍ ഇതില്‍ പ്രതിഷേധിച്ച് മുന്നണി വിടുന്നതടക്കമുള്ള തീരുമാനമെടുക്കേണ്ടെന്ന് സിഎംപി യോഗത്തില്‍ തീരുമാനമായതായറിയുന്നു.
പിണറായി വിജയന് തന്നെ വന്നുകണ്ടപ്പോള്‍ രാഷ്ട്രീയം സംസാരിച്ചിരുന്നുവെന്നും ഇടത് ഐക്യം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും രാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: