ഡീസല്‍ വില നിയന്ത്രണം പൂര്‍ണമായി നീക്കിയും റീട്ടേയില്‍ രംഗത്ത് എഫ്ഡിഐ കൊണ്ടുവന്നും സബ്സിഡികളുടെ ചോര്‍ച്ച തടയാന്‍ മണ്ണെണ്ണ സബ്സിഡി അര്‍ഹതപ്പെട്ടവര്‍ക്കുമാത്രം ഉറപ്പാക്കാം എന്ന പേരില്‍ ആധാര്‍ കാര്‍ഡ് വഴി ആനുകൂല്യം അക്കൗണ്ടിലേയ്ക്ക് എന്ന പദ്ധതി നടപ്പാക്കിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജനദ്രോഹ നടപടികള്‍ തുടരുന്നത് കോര്‍പ്പറേറ്റ് പ്രീണനം ലക്ഷ്യമിട്ടാണ്. ക്ഷമയോടെ കാത്തിരിക്കുക എന്നാണല്ലൊ അദ്ദേഹം കോര്‍പ്പറേറ്റുകളോട് പറയുന്നത്. ഡീസല്‍വില നിയന്ത്രണം പൂര്‍ണമായി നീക്കി, ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയിലും വ്യോമയാന രംഗത്തും പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് പ്രധാനമന്ത്രി മന്മോഹന് അനുമതി നല്‍കിയതോടെ കൂടുതല്‍ വിദേശ നിക്ഷേപം ഈ രംഗത്തേയ്ക്ക് കടന്നുവരും എന്നുറപ്പാണ്. അത് ഇവിടെ നിലനില്‍ക്കുന്ന ചില്ലറ വ്യാപാര മേഖലയെ തകര്‍ക്കും. സ്വകാര്യ മേഖലയ്ക്കും വളരാന്‍ രംഗമൊരുങ്ങുമ്പോള് കൂടുതല്‍ തൊഴിലവസരം ലഭിക്കും എന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഭൂപരിഷ്ക്കരണ ബില്ലും പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരികയാണ്. പ്രധാനമന്ത്രിയുടെ മുഖ്യ പരാതി വര്‍ധിച്ചുവരുന്ന അഴിമതി, കൂട്ടുകക്ഷി ഭരണത്തിന്റെ അനിവാര്യ നിബന്ധനകള്‍, ഉദ്യോഗസ്ഥ ഇടപെടല്‍ മുതലായവ സാമ്പത്തിക വളര്‍ച്ചയെ പുറകോട്ടടിക്കുന്നു എന്നാണ്.
ലോകം സാമ്പത്തിക വിദഗ്ധനായി പ്രശംസിക്കുന്ന മന്‍മോഹന്‍സിംഗിനെക്കാള്‍ എന്‍ഡിഎ സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയ്ക്ക് ഈ അവകാശവാദങ്ങളൊന്നുമില്ലാതെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ഇരട്ടിയക്കത്തിനപ്പുറത്തേയ്ക്ക് വളര്‍ത്താന്‍ കഴിഞ്ഞിരുന്നു. ജനദ്രോഹ നടപടികളെ ആശ്രയിക്കാതെ തന്നെയാണിതെന്ന് ജനങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
എന്നാല്‍ സാമ്പത്തിക വളര്‍ച്ച എന്നുമാത്രം നിരന്തരം ഉരുവിടുന്ന മന്മോഹന് സിംഗിന് രാജ്യത്തിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണത്തില്‍ വളര്‍ച്ച 4-5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍പോലും കഴിഞ്ഞില്ല. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് അഡ്വാന്‍സ് എസ്റ്റിമേറ്റിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ പത്തുവര്ഷത്തിലേക്കാള് കുറവാകും വളര്‍ച്ച എന്നാണ്. എങ്കില്‍ സാമ്പത്തിക വൈദഗ്ദ്ധ്യം അവകാശപ്പെടുന്ന പ്രധാനമന്ത്രി, സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ പാവങ്ങളെ ക്രൂശിച്ച പ്രധാനമന്ത്രി ദയനീയ പരാജയം തന്നെയല്ലേ? ഡീസലിന്റെ വില നിയന്ത്രണം പൂര്‍ണമായി എടുത്ത് കളഞ്ഞ് ഘട്ടംഘട്ടമായി വേണ്ട നടപടികള്‍ എടുത്ത് ലക്ഷ്യത്തിലെത്താനാണ് പ്രധാനമന്ത്രിയുടെ പദ്ധതി. പെട്രോളിന്റെ വില വിപണിവിലയ്ക്കനുസൃതമാക്കിയപോലെ ഡീസല്‍ വിലയും വിപണിവിലക്കൊപ്പം എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഡീസലിന് പുറമേ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെതുമടക്കം എല്ലാ സബ്സിഡികളും നിയന്ത്രണ വിധേയമാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്നും വില നിയന്ത്രണം പാടെ എടുത്തുകളയാനുള്ള നടപടികള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം സൂചന നല്കുന്നു. ഇത് സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനമാക്കാനാണ്. ഏതായാലും വരും നാളുകളില്‍ ജനങ്ങള്‍ പൊള്ളുന്ന വിലക്കയറ്റം നേരിടേണ്ടിവരുമെന്നുള്ള സൂചനയും ഇതില്‍ അടങ്ങിയിരിക്കുന്നു. സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നല്കി ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ശിലയായ പൊതുമേഖലയെ അവഗണിക്കുന്നതാണ് ഈ നടപടി. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച ഏഴുശതമാനമാകും എന്ന് പ്രവചിച്ച പ്രധാനമന്ത്രി ഇത് അസാധ്യമാക്കുന്നത് വ്യാപകമായ അഴിമതിയും ഉദ്യോഗസ്ഥ അലംഭാവവുമാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ പഴുത് തേടുന്ന ദയനീയ കാഴ്ചയും ജനങ്ങള്‍ക്ക് കാണാം.
പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജനങ്ങളുടെ വോട്ട് ലഭിയ്ക്കണമെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കണം, നാണ്യപ്പെരുപ്പം തടയണം. ഇതിനുള്ള പ്രതിവിധി സാമ്പത്തിക വിദഗ്ദ്ധന്റെ അജണ്ടയിലില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഉയരുന്ന സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ്. സൗദി ഇന്ത്യക്കാരുടെ തിരിച്ചുവരവോടെ ഈ തൊഴിലില്ലായ്മ വര്‍ധിക്കാനാണ് സാധ്യത. ഇതിനെന്ത് പ്രതിവിധി? മൗനമായിരിക്കും ഉത്തരം. അല്ലെങ്കില്‍ സാധാരണ പറയാറുള്ളപോലെ പ്രശ്നപരിഹാരത്തിനുള്ള മാന്ത്രികവടി തന്റെ കയ്യിലില്ലെന്നായിരിക്കും. പ്രധാനമന്ത്രി നേരിടുന്ന മറ്റൊരു പ്രശ്നം സഖ്യകക്ഷികളുടെ നിയന്ത്രണമാണ്. സഖ്യകക്ഷികളുടെ നിയന്ത്രണം സാമ്പത്തിക തകര്‍ച്ചപോലെ തന്നെ പ്രാധാന്യം നേരിടുന്നത് കൂട്ടുകക്ഷി ഭരണത്തില്‍ ഭരണം നിലനിര്‍ത്താന്‍ പ്രീണനം അനിവാര്യമാകുന്നതിനാലാണ്. പക്ഷെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ജനങ്ങളുടെ പ്രശ്നപരിഹാരം അത്യാവശ്യമാണ്. ഇന്ന് കോര്‍പ്പറേറ്റ് പ്രീണനം പ്രധാന ലക്ഷ്യമാകുമ്പോള്‍ അടിസ്ഥാന വികസനം പോലും തടസ്സപ്പെടുന്നത് ജനാഭിപ്രായത്തെ ബാധിയ്ക്കും എന്ന തിരിച്ചറിവ് പ്രധാനമന്ത്രി മന്മോഹന് സിംഗിനില്ല എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രീകൃതമെന്നവകാശപ്പെടുന്ന ജനദ്രോഹ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: