കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തിന് ഡിഎംആര്‍സിയുമായി ഒപ്പിടുന്ന ധാരണാപത്രത്തിന് ഇന്നലെ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി. ധാരണാപത്രം ഈമാസംതന്നെ ഒപ്പിടും. മെട്രോ റെയില്‍ നിര്‍മ്മാണം മെയില്‍ തുടങ്ങും. നിര്‍മ്മാണ മേല്‍നോട്ടവും ടെണ്ടറും ഉള്‍പ്പെടെയുള്ള പ്രധാന ചുമതലകള്‍ ഡിഎംആര്‍സി തന്നെ വഹിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. സിബിടിസി സംവിധാനമാണ് കൊച്ചി മെട്രോക്കായി ഒരുക്കുന്നത്. ഡ്രൈവറില്ലാതെതന്നെ ട്രെയിന്‍ ഒാടിക്കാനാവും. ഒരു പ്രത്യേക വിദൂര നിയന്ത്രണ സംവിധാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
വിദേശ സാമ്പത്തികസഹായത്തിനായി ജെയ്ക്കയില്നിന്നും ഫ്രഞ്ച് ഏജന്‍സിയില്‍നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുവാന്‍ ഉപസമിതി രൂപീകരിച്ചു. അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്മുമ്പ് രണ്ട് നിര്‍ദ്ദേശങ്ങളും പരിശോധിച്ചശേഷം സമിതി റിപ്പോര്‍ട്ട് നല്‍കും. മെട്രോക്ക് ഉപയോഗിക്കേണ്ട കോച്ചുകളുടെ കാര്യവും വിശദമായി ചര്‍ച്ച ചെയ്യും. കാക്കനാട് ലഭിച്ചിട്ടുള്ള 17.315 ഏക്കര്‍ ഭൂമിയില്‍ വിവിധ വികസനപദ്ധതികള്‍ നടപ്പിലാക്കും. ഇതിലൂടെ കൊച്ചി മെട്രോക്ക് അധികവരുമാനം ഉണ്ടാക്കുവാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറിയും കെഎംആര്‍എല്‍ ചെയര്‍മാനുമായ സുധീര്‍കൃഷ്ണ അധ്യക്ഷത വഹിച്ചു. പുതിയ ഡയറക്ടര്‍മാരായ സി.കെ. കീതാന്, മഹേഷ്കുമാര്‍, എബ്രഹാം ഉമ്മന്‍ എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: