കോട്ടയം: സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കളംപിടിക്കാന്‍ കെ.മുരളീധരന് എംഎല്‍എ രംഗത്തിറങ്ങി. ഇതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്നലെ ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ഒരു മണിക്കൂറോളം മുരളിധരന് ചര്‍ച്ച നടത്തി. കെ.ബി.ഗണേഷ്കുമാര് രാജിവച്ചതോടെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ളയുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍ കെ.മുരളീധരന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മന്ത്രിസ്ഥാനം ഘടകകക്ഷികള്‍ക്ക് നല്‍കരുതെന്നും ഇന്നലെ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.
ഗണേഷ്കുമാര് രാജിവച്ചതോടെ പകരക്കാരനായി എത്തുന്നവരുടെ പേരുകളും പ്രചരിച്ചിരുന്നു. രമേശ് ചെന്നിത്തല, വി.ഡി.സതീശന് എന്നിവര്‍ക്കൊപ്പം കെ.മുരളീധരന്റെ പേരും മന്ത്രിയാകാനുള്ളവരുടെ പട്ടികയിലിടം പിടിച്ചിരുന്നു. മന്ത്രിയാകാനില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ മുരളിക്ക് അവസരം ഏറി. യുഡിഎഫിനോട് മുഖം തിരിച്ചു നില്ക്കുന്ന എന്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ പുതിയ മന്ത്രി നായര്‍ സമുദായാംഗമായിരിക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു മുഴംമുമ്പേ കെ.മുരളീധരന് എന്‍എസ്എസ് ആസ്ഥാനത്തെത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി സുദീര്‍ഘ ചര്‍ച്ച നടത്തിയശേഷം പുറത്തിറങ്ങിയ കെ.മുരളീധരന് എംഎല്‍എ മന്ത്രിസ്ഥാനത്തിനു വേണ്ടിയല്ല എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയതെന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.
അതേസമയം, നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തതായും മുരളീധരനോട് എന്‍എസ്എസിന് വാത്സല്യമുണ്ടെന്നും കെ.കരുണാകരന്റെ മകന് എന്ന നിലയിലാണ് വാത്സല്യമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. മന്ത്രിസ്ഥാനത്തിനല്ല വന്നതെന്ന് പറയുന്നുണ്ടെങ്കിലും കെ.മുരളീധരനാണ് എന്‍എസ്എസിന് വാത്സല്യമുള്ളയാള് എന്ന് ജനറല്‍ സെക്രട്ടറിയേക്കൊണ്ട് പറയിക്കാന്‍ മുരളീധരന് കഴിഞ്ഞെന്നും, സന്ദര്‍ശനത്തിന്റെ പിന്നിലുള്ള ലക്ഷ്യം ഇതുതന്നെയാണെന്നും രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.
കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: