ഇസ്ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക പാക് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ഇതോടെ ജനാധിപത്യ സംവിധാനത്തിലൂടെ വീണ്ടും പാക്കിസ്ഥാന്റെ ഭരണ തലപ്പത്തെത്താമെന്ന മുഷാറഫിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
മുഷറഫിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരു പ്രാദേശിക അഭിഭാഷകന് ചോദ്യം ചെയ്തിരുന്നു. അഭിഭാഷകന് ഉയര്‍ത്തിയ നിയമപ്രശ്നങ്ങള്‍ അംഗീകരിച്ച വരണാധികാരി മൊഹമ്മദ് സലീം നാമനിര്‍ദേശ പത്രിക തള്ളിയതായി വ്യക്തമാക്കുകയായിരുന്നു. കസൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്.
മുഷാറഫിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് പത്രിക തള്ളിയത്. കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നാല് മണ്ഡലത്തില്‍ ഇദ്ദേഹം പത്രിക സമര്‍പ്പിച്ചിരുന്നു. ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു.
ബേനസീര്‍ ഭൂട്ടോയുടെ മരണത്തില്‍, അവര്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുള്‍പ്പെടെ നിരവധി കേസുകളില്‍ കുറ്റാരോപിതനാണ് മുഷാറഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: